കൊച്ചിയില്‍ കടലിലേക്കൊഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ ജങ്കാര്‍ കരക്കെത്തിച്ചു. ഫിഷിങ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകള്‍ കെട്ടിവലിച്ച് കരയിലേക്ക് അടുപ്പിച്ചത്. ആദ്യം വൈപ്പിനിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിക്കാത്തതിനാല്‍ ജങ്കാര്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ജങ്കാറിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഫോര്‍ട്ടുകൊച്ചി^വൈപ്പിന്‍ ജങ്കാറാണ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ജങ്കാറില്‍ വാഹനങ്ങളും നിരവധി യാത്രക്കാരുമുണ്ടായിരുന്നു. പ്രൊപ്പല്ലറില്‍ പായല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്‍ തകരാറിലായതാണ് ജങ്കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.   

നാല് ഫിഷിങ് ബോട്ടുകള്‍ ഉപയോഗിച്ചാണ് ജങ്കാര്‍ കെട്ടിവലിച്ചത്. മഴയും നല്ല ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ ആറരയോടെ ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് തിരിച്ച് ജങ്കാറാണിത്. ആഗസ്റ്റ് 26ന് ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.