കൂടിയാലോചന യോഗത്തില്‍ കെ. വേണു പങ്കെടുക്കില്ല

തൃശൂര്‍: ബി.ജെ.പി ബാന്ധവത്തിന്‍െറ വരുംവരായകകള്‍ ആലോചിക്കാന്‍ എസ്.എന്‍.ഡി.പി യോഗം വിളിച്ച ബുദ്ധിജീവികളുടെയും രാഷ്ട്രീയ ചിന്തകരുടെയും യോഗത്തില്‍ പങ്കെടുക്കില്ളെന്ന് കെ. വേണു. ഇക്കാര്യം തന്നെ വിളിച്ച യോഗം ഭാരവാഹിയോട് പറഞ്ഞിട്ടുണ്ട്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് വിളിക്കുമെന്ന് പറഞ്ഞെങ്കിലും താന്‍ നിരുത്സാഹപ്പെടുത്തി. തീരുമാനമെടുത്ത ശേഷം അതിന് ബുദ്ധിജീവികളുടെയും രാഷ്ട്രീയ ചിന്തകരുടെയും പിന്തുണയെന്ന് വരുത്താനുള്ള പ്രഹസനമാണ് എസ്.എന്‍.ഡി.പിയുടേതെന്ന് കെ. വേണു ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടക്ക് ബി.ജെ.പിയോട് നേരിയ ചായ്വ് പ്രകടമാകുന്നുണ്ട്. എന്നാല്‍, ഈഴവ സമുദായത്തില്‍ 30 ശതമാനം മാത്രമാണ് എസ്.എന്‍.ഡി.പിയില്‍ ഉള്ളത്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. സമീപകാലത്ത് അതില്‍ ചെറിയൊരു പക്ഷത്തിനും ചാഞ്ചാട്ടമുണ്ടെന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍, അവര്‍ വളരെ കുറവാണ്. എസ്.എന്‍.ഡി.പിയിലെ സമുദായാംഗങ്ങള്‍ എല്ലാവരും പുതിയ തീരുമാനത്തെ അംഗീകരിക്കുമെന്ന് കരുതുന്നില്ല.
ബി.ജെ.പിക്ക് കേരളത്തില്‍ പുതിയ വോട്ട് ബാങ്കുണ്ടാക്കാന്‍ ഈ ബന്ധം സഹായിക്കും. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അവരുടെ ശക്തി വര്‍ധിക്കുകയും ചെയ്യും. അതിന്‍െറ ക്ഷീണം കോണ്‍ഗ്രസിനേക്കാള്‍ ഇടതുപക്ഷത്തിനായിരിക്കും.
ഇതുവരെ കേരളം അനുഭവിക്കാത്ത ഒരു രാഷ്ട്രീയമാണ് രൂപപ്പെടുന്നത്. രണ്ട് മുന്നണികള്‍ തമ്മിലുള്ള ബലാബലം എന്ന അവസ്ഥ ഇല്ലാതാകും.
 അത് നല്ലതാണെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് രൂപപ്പെടുന്ന മൂന്നാംചേരി ദോഷമാണെന്ന് മാത്രമല്ല, കേരളത്തിന് അപകടവുമാണെന്ന് കെ. വേണു ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.