ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാന്ധിജയന്തി വാരാഘോഷത്തിനും ഒരുവര്‍ഷം നീളുന്ന ഗാന്ധിസന്ദേശ രഥയാത്രക്കും പ്രൗഢഗംഭീര തുടക്കം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ പരിപാടികളോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനതല വാരാഘോഷം ആരംഭിച്ചത്. ഡോ.കെ.ജെ. യേശുദാസിനൊപ്പം 5000 സ്കൂള്‍ കുട്ടികള്‍ ആലപിച്ച ദേശഭക്തിഗാനത്തോടെ തുടങ്ങിയ വാരാഘോഷവും ഗാന്ധി പീസ് മിഷന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ഗാന്ധിസന്ദേശ രഥയാത്രയും മുന്‍കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ലഭിച്ച ലോകാംഗീകാരമാണ് ഐക്യരാഷ്ട്രസഭയുടെ ലോക അഹിംസാദിനാചരണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരെ ബോംബിനെക്കാള്‍ ശക്തിയുള്ള അഹിംസ കൊണ്ടാണ് നേരിട്ടത്. മുഴുവന്‍ ജനങ്ങളെയും ഒരേ ലക്ഷ്യത്തോടെ ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞതാണ് ഗാന്ധിജിയുടെ വിജയം. ഒന്നിച്ചുനിന്നാല്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ളെന്നും ആന്‍റണി പറഞ്ഞു.

ഗാന്ധിജി ഭൂതകാലത്തിന്‍െറ ഓര്‍മയല്ല, ഇന്നിന്‍െറ യാഥാര്‍ഥ്യമാണെന്ന് അധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.സി.ജോസഫ് സമ്പൂര്‍ണ ഗാന്ധിപൈതൃക പരിരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. യേശുദാസിനെ ജെംസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.എന്‍. രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ചു. അഡ്വ.പഴകുളം മധു ഗാന്ധിരഥയാത്രയെക്കുറിച്ച് വിശദീകരിച്ചു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്‍റണി, അഡീഷനല്‍ ഡയറക്ടര്‍ സി.രമേശ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നേരത്തേ  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട 11 ഗാന്ധി ജ്യോതികള്‍ സ്റ്റേഡിയത്തില്‍ മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങി. ഗാന്ധിസന്ദേശരഥയാത്ര എ.കെ. ആന്‍റണി ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര ഒക്ടോബര്‍ 15ന് മഞ്ചേശ്വരത്ത് സമാപിക്കും. കേരളംചുറ്റി ഗാന്ധിസ്മൃതികള്‍ കൂട്ടിയിണക്കിയത്തെുന്ന യാത്രയുടെ ഭാഗമായി കലാമത്സരങ്ങള്‍ നടക്കും. ഇതില്‍ വിജയികളാകുന്ന 15 സ്കൂള്‍ കുട്ടികള്‍ പിന്നീട് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കും. നിയമസഭക്കുമുന്നിലെ ഗാന്ധിപ്രതിമയില്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഹാരാര്‍പ്പണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.