അഞ്ച് കോടിയുടെ സ്വര്‍ണകവര്‍ച്ച: സൂത്രധാരന്‍ പൊലീസ് പിടിയില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ പൊലീസ് പിടിയിലായി. ബാങ്കിന് താഴെത്തെ മുറികള്‍ വാടകക്കെടുത്ത കുടക് സ്വദേശിയാണ് പിടിയിലായത്. ഇസ്മയില്‍ എന്ന വ്യാജപേരിലാണ് ചെറുവത്തൂരില്‍ വാടകക്ക് മുറികള്‍  വാങ്ങിയത്. എന്നാല്‍,  ഇയാള്‍ വലയിലായി എന്ന് മാത്രമേ പൊലീസ് സമ്മതിക്കുന്നുള്ളൂ. കാണാതായ സ്വര്‍ണം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിയുടെ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് ബാങ്കില്‍ നിന്ന്  ശനിയാഴ്ച  കവര്‍ന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നായിരുന്നു കവര്‍ച്ച.

സഹായികള്‍  കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവിലാണ്. ഇവരെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. ഏഴംഗ പൊലീസ്  സംഘമാണ് മൂന്ന്  ഗ്രൂപ്പുകളായി  അന്വേഷണം നടത്തുന്നത്. ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ രണ്ട് തവണ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണം കവര്‍ന്നത്.  

ഭിത്തി തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ പൊടുന്നനെ അലാറം ശബ്ദിക്കുന്നത് കേട്ട്  ചെറുവത്തൂര്‍ ഗവ. യു.പി സ്കൂളിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. കവര്‍ച്ചയെ തുടര്‍ന്ന് പൊലീസ് നായ മണം പിടിച്ച് ഓടിയത് ഇവിടെക്കായിരുന്നു. എന്നാല്‍, അലാറം ജനങ്ങള്‍ ശ്രദ്ധിക്കുന്നില്ളെന്ന് മനസിലാക്കിയ കവര്‍ച്ചക്കാര്‍ പിറകിലൂടെ എത്തി അലാറത്തിന്‍െറ കേബ്ള്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച സ്വര്‍ണം കടത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ മൊബൈലില്‍ നിന്ന്  കാഞ്ഞങ്ങാട് സ്വദേശിയുടെ ഫോണിലേക്ക് വിളി വന്നിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതി കുടക് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. സുരക്ഷാ ക്രമീകരണം ഒരുക്കിയതില്‍ ബാങ്കിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ട് 14 ദിവസമേ ആയിട്ടുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.