പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ഇന്ന് വിധി

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് വിധി പറയും. വിചാരണ നേരിട്ട 17 പ്രതികളിൽ 16 പേരുടെ വിധിയാണ് പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രൻ പ്രഖ്യാപിക്കുക. കേസിലെ 13ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയിൽ വീട്ടിൽ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ കോട്ടയം ജുവനൈൽ കോടതി വിചാരണ നടത്തും.

ഈരാറ്റുപേട്ട നടക്കൽ പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടിൽ അബ്ദുൽ റാസിഖ്, ആലുവ കുഞ്ഞുനിക്കര പെരുന്തേലിൽ വീട്ടിൽ അൻസാർ നദ്വി, പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, ഈരാറ്റുപേട്ട അമ്പഴത്തിങ്കൽ വീട്ടിൽ ഷമ്മി എന്ന ഷംനാസ്, തൃശൂർ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ ഷമീർ, എറിയാട് കടകത്തകത്ത് വീട്ടിൽ അബ്ദുൽ ഹക്കീം, ഉടുമ്പൻചോല പൂപ്പാറ മുണ്ടികുന്നേൽ നിസാർ, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടിൽ മുഹ്യിദ്ദീൻകുട്ടി എന്ന താഹ, പറവൂർ വയലക്കാട് കാട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാർ, എറിയാട് ഇല്ലംതുരുത്തി വീട്ടിൽ അഷ്കർ, എറിയാട് എട്ടുതെങ്ങിൻപറമ്പിൽ നിസാർ എന്ന മുഹമ്മദ് നിസാർ, പാനായിക്കുളം മാടത്തിൽ വീട്ടിൽ ഹാഷിം, തൃക്കാരിയൂർ ചിറ്റേത്തുകുടിയിൽ റിയാസ്, പെരുമ്പാവൂർ മുടിക്കൽ കൊല്ലംകുടിയിൽ മുഹമ്മദ് നൈസാം, ഉളിയന്നൂർ സ്വദേശി നിസാർ എന്നിവരാണ് വിചാരണ നേരിട്ട മറ്റുള്ളവർ.

രണ്ടുമാസം മുമ്പ് തന്നെ കേസിലെ വിധി പറയാൻ തീരുമാനിച്ചിരുന്നതാണെങ്കിലും സ്വാലിഹിന് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലാക്കി. 2006 ലെ സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യദിനത്തിൽ മുസ്ലിംകളുടെ പങ്ക്’ എന്ന പേരിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.