ശാശ്വതീകാനന്ദയുടെ മരണം തുടരന്വേഷണം നടക്കട്ടേയെന്ന് ഹൈകോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്‍െറ തുടരന്വേഷണത്തിന് സ്റ്റേയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണം നടക്കട്ടേയെന്നും അതിന് ശേഷമാകാം മറ്റ് നടപടികളെന്നും വാക്കാല്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ സ്റ്റേ ഉത്തരവിന് വിസമ്മതിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആരോപണ വിധേയനായ എറണാകുളം പള്ളുരുത്തി സ്വദേശി പ്രിയന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തുടരന്വേഷണം നിഷ്പക്ഷമാകില്ളെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അതുവരെ ക്രൈംബ്രാഞ്ചിന്‍െറ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഹരജിയില്‍ എതിര്‍ കക്ഷികളോട് വിശദീകരണം  തേടിയ കോടതി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിക്കൊപ്പം പരിഗണിക്കാനായി മാറ്റി.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍വെച്ചാണ് തന്നെ കൊലയാളിയാക്കി ബിജു രമേശിന്‍െറ വെളിപ്പെടുത്തലുകളെന്നാണ് പ്രിയന്‍െറ ആരോപണം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2013ല്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതാണ്. അന്വേഷണത്തിന്‍െറ ഭാഗമായി മൂന്ന് തവണ തന്നെ ചോദ്യം ചെയ്തതുമാണ്. സ്വാമിയെ കൊലപ്പെടുത്തിയയാളെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനാല്‍ സമാധാനത്തോടെ ജീവിക്കാനുള്ള തന്‍െറ ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മന്ത്രി മാണിക്കെതിരായ അഴിമതിക്കേസ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് സ്വാമിയുടെ ദുരൂഹ മരണം സംബന്ധിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാനും രാഷ്ട്രീയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകാനും സി.ബി.ഐയെ പോലുള്ള സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയും ഇതേ ബെഞ്ചിന്‍െറ പരിഗണനയിലാണ്.
ഈ ഹരജി പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. സ്വാമിയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവും ഈ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.