വിഴിഞ്ഞത്തിന് സ്റ്റേയില്ല; പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഉറപ്പ്

ന്യൂഡല്‍ഹി: വിഴിഞ്ഞം  തുറമുഖത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പദ്ധതിക്ക് വിരുദ്ധമായി കോടതിയില്‍ നിന്ന് നടപടിയുണ്ടായാല്‍ അതിനകം നിര്‍മാണം നടക്കുന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാറും തുറമുഖ കമ്പനിയും ഉറപ്പുനല്‍കുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിനാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കിയ ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ജനുവരിന് ആറിന് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കും. വിഴിഞ്ഞം തുറമുഖത്തിന്‍െറ പരിസ്ഥിതി അനുമതി ചോദ്യംചെയ്ത ഹരജികളില്‍ വാദംകേള്‍ക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെതിരായ അപ്പീലുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. ഇത് നിയമവിരുദ്ധമാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളിലാണ് നിര്‍മാണം. പരിസ്ഥിതി അനുമതി നേടിയാണ് നിര്‍മാണം തുടങ്ങിയിരിക്കുന്നതെന്ന് തുറമുഖ കമ്പനിക്കുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് വാദിച്ചപ്പോള്‍ ഹരിത ട്രൈബ്യൂണല്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണല്ളോയെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. അതിനാല്‍, ട്രൈബ്യൂണല്‍ നടപടികളിലുള്ള സ്റ്റേ നീക്കിയശേഷം പരിസ്ഥിതി അനുമതി തന്നെ ചോദ്യം ചെയ്യപ്പെട്ടാല്‍ പരിസ്ഥിതിക്കുണ്ടായ മാറ്റങ്ങള്‍ നീക്കി പൂര്‍വസ്ഥിതിയിലാക്കുമോയെന്നായി സുപ്രീംകോടതി. അങ്ങനെയുണ്ടായാല്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു തുറമുഖ കമ്പനിയും സംസ്ഥാന സര്‍ക്കാറും ഒരുപോലെ പ്രതികരിച്ചത്. എങ്കിലിത് രേഖപ്പെടുത്തുകയാണെന്ന് കോടതി വ്യക്തമാക്കി.
ഇത് സാധിക്കാത്ത കാര്യമാണെന്ന് പ്രശാന്ത് ഭൂഷന്‍  വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോസഫ് വിജയന്‍െറ അപേക്ഷയില്‍ സംസ്ഥാനത്തിനും തുറമുഖ കമ്പനിക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.