ആര്‍. ശങ്കറിനെയും കാവി പുതപ്പിക്കുന്നു

കൊല്ലം: പ്രതിമ അനാച്ഛാദന ചടങ്ങിനെ ചൊല്ലിയുള്ള വിവാദത്തിനിടെ, മുന്‍ കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായിരുന്ന ആര്‍.ശങ്കര്‍ ആര്‍.എസ്.എസ് ആയിരുന്നുവെന്ന വാദവുമായി സംഘ്പരിവാര്‍.
ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍. ശങ്കര്‍ കൊല്ലത്ത് ആര്‍.എസ്.എസ് ശാഖയിലെ സ്വയംസേവകനായിരുന്നുവെന്നാണ് ‘ജന്മഭൂമി’ പത്രത്തിലെ വാര്‍ത്ത. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ജന്മഭൂമിയുടെ ഓണപ്പതിപ്പില്‍ (2013) ഇതു സംബന്ധിച്ച് എഴുതിയിട്ടുള്ളതായും പത്രം പറയുന്നു. ‘ഗാന്ധിവധത്തത്തെുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. പഠനവും ഒരുവര്‍ഷം മുടങ്ങി. അപ്പോള്‍ കൊല്ലത്തേക്കുപോയി സംഘപ്രവര്‍ത്തനം ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. കൊല്ലം നഗരത്തിലായിരുന്നു ശാഖ. ധാരാളം അഭിഭാഷകര്‍ ആ ശാഖയില്‍ വരുമായിരുന്നു. പില്‍ക്കാലത്ത് കെ.പി.സി.സി പ്രസിഡന്‍റും എസ്.എസ്.ഡി.പിയോഗം ജനറല്‍സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ആര്‍. ശങ്കര്‍ ആ ശാഖയില്‍ വരുമായിരുന്നു.’ പരമേശ്വരന്‍ ലേഖനത്തില്‍ എഴുതിയതായി വാര്‍ത്തയിലുണ്ട്. കേരളത്തില്‍ രൂപംകൊണ്ട ഹിന്ദുമഹാമണ്ഡലത്തിന്‍െറ നേതൃസ്ഥാനത്ത് ആര്‍. ശങ്കര്‍ ഉണ്ടായിരുന്നു.
ശങ്കറിനെ ഇപ്പോള്‍ ആര്‍.എസ്.എസ് ആക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്‍െറ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഈ വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണെന്നും പത്രം പറയുന്നു. എന്നാല്‍, അച്ഛന്‍ ഒരിക്കലും ആര്‍.എസ്.എസ് അനുഭാവി ആയിരുന്നില്ളെന്ന് ആര്‍. ശങ്കറിന്‍െറ മകനും കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റുമായ മോഹന്‍ ശങ്കര്‍ പറഞ്ഞു.
ഒരിക്കലും ആര്‍.എസ്.എസിനോട് താല്‍പര്യം കാട്ടിയിട്ടില്ല. അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് ശ്രമം. ഗാന്ധിജിക്കും ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്നെന്ന് പറഞ്ഞേക്കാം. 1948 മുതല്‍ അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായിരുന്നു. 1949 മുതല്‍ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു. തെറ്റായ പ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റാണെങ്കിലും വെള്ളാപ്പള്ളി നടേശന്‍െറ സമത്വമുന്നേറ്റ യാത്രയെ സ്വീകരിക്കാന്‍ മോഹന്‍ ശങ്കര്‍ ഉണ്ടായിരുന്നില്ല. ശങ്കര്‍ പ്രതിമ നിര്‍മാണ കമ്മിറ്റി രക്ഷാധികാരിയായ മോഹന്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ ആശംസ നേരുമെന്ന് ക്ഷണക്കത്തിലുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പേരില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.