തദ്ദേശ തെരഞ്ഞെടുപ്പ്: പുന:ക്രമീകരണം 30 ബ്ലോക്കുകളില്‍ മാത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് ബ്ളോക് പഞ്ചായത്തുകളുടെ പുനര്‍വിഭജനം 30 എണ്ണത്തില്‍ മാത്രം പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 152 ബ്ളോക്കുകളും പുനര്‍വിഭജിക്കാന്‍ ആഗസ്റ്റ് മൂന്നിന് ഇറക്കിയ ഉത്തരവ് തിരുത്തിയാണ് 30 എണ്ണത്തില്‍ മാത്രം പരിമിതപ്പെടുത്തിയത്.

പുതിയ മുനിസിപ്പാലിറ്റികളായവയെ ഒഴിവാക്കിയാണ് ബ്ളോക്കുകളില്‍ മാറ്റം വരുത്തിയത്. നേരത്തേ പഞ്ചായത്തുകളായിരുന്ന ഇവ മുനിസിപ്പാലിറ്റി ആയപ്പോള്‍ വേണ്ടിവന്ന മാറ്റമാണിത്. ആഗസ്റ്റ് 26 എന്ന തീയതി വെച്ചാണ് ഉത്തരവ്. പുന$ക്രമീകരണം സംബന്ധിച്ച് എട്ട് ദിവസത്തിനകം അഭിപ്രായം അറിയിക്കാന്‍ തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. ഇത് പരിശോധിച്ചശേഷം അന്തിമതീരുമാനം എടുക്കും. അതിര്‍ത്തി പുനര്‍നിര്‍ണയം അടക്കം നടപടിക്രമങ്ങള്‍ 25 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഡീലിമിറ്റേഷന്‍ നടപടികളും വേഗത്തിലാക്കും. ഈ ആവശ്യമുന്നയിച്ച് കമീഷന്‍ അംഗങ്ങളായ നാല് സര്‍ക്കാര്‍ സെക്രട്ടറിമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്ത് നല്‍കിരുന്നു. കമീഷന്‍ ഉടന്‍തന്നെ യോഗം ചേര്‍ന്ന് ഇതിലെ പരാതികളില്‍ അന്തിമതീരുമാനം എടുക്കും. അതിനുശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.

കൊട്ടാരക്കര, ചിറ്റുമല, പന്തളം, ഹരിപ്പാട്, മുതുകുളം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പാമ്പാക്കുട, വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, താനൂര്‍, മേലടി, കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ഇരിക്കൂര്‍, എടക്കാട്, പാനൂര്‍, ഇരിട്ടി, നീലേശ്വരം എന്നീ ബ്ളോക്കുകളാണ് പുന$ക്രമീകരിക്കുന്നത്. മറ്റ് ഇടങ്ങളില്‍ അത്യാവശ്യ മാറ്റവും വരും.

 ബ്ളോക്കുകള്‍ പുനര്‍വിഭജനം നടത്തി വിജ്ഞാപനം ഇറക്കിയശേഷം ഇവിടത്തെ വാര്‍ഡ് പുനര്‍വിഭജനം നടത്തും. ഇതിനുശേഷമാകും ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഡ് പുനര്‍വിഭജനം. തുടര്‍ന്ന് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്. തദ്ദേശസ്ഥാപന അധ്യക്ഷരുടെ കാര്യത്തിലും നറുക്കെടുപ്പ് വേണ്ടിവരും. സ്ത്രീസംവരണം, പട്ടികവിഭാഗ സംവരണം അടക്കമുള്ളവയാണ് നറുക്കിലൂടെ തെരഞ്ഞെടുക്കുക. ഇവ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുകയുള്ളൂ.

നവംബര്‍ 24ന് വോട്ടെടുപ്പ് നടക്കത്തക്കവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുന$ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം സര്‍ക്കാറും കമീഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യത്തെ കമീഷന്‍ എതിര്‍ക്കില്ളെന്ന് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് വിഷയം ഇനി ഹൈകോടതിയില്‍ വരുന്നത്. അതിന് മുമ്പ് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കും. മൂന്നാം തീയതിതന്നെ കോടതിയില്‍നിന്ന് നിര്‍ദേശം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, കോടതി നിലപാടാണ് ഇക്കാര്യത്തില്‍ ഇനി നിര്‍ണായകമാവുക. സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചാല്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുംവിധം തെരഞ്ഞെടുപ്പ് തീരുമാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.