എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍: ലീഗ് നോമിനിയെ മുഖ്യമന്ത്രി തടഞ്ഞു

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയ്നിങ് (എസ്.സി.ഇ.ആര്‍.ടി) ഡയറക്ടര്‍ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നോമിനിയെ നിയമിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തടഞ്ഞു. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനത്തിനായുള്ള ഫയല്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യമന്ത്രിയെക്കാണിച്ച് അനുമതി വാങ്ങിയിരുന്നു. ഇതുപ്രകാരം ഉത്തരവിറക്കാന്‍ ഫയല്‍ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് അയക്കുകയും കരട് ഉത്തരവ് തയാറാക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവിറക്കുന്നത് തടയുകയായിരുന്നു.

തല്‍ക്കാലം ഉത്തരവിറക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനു മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശം ലഭിച്ചു. നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എ. ഫാത്തിമയെ ഡയറക്ടറായി നിയമിക്കാനായിരുന്നു നീക്കം. നേരത്തേ ഇത് മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്ക് കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചിരുന്നു. ഇത് നടക്കാതായതോടെയാണ് മന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് അനുമതി വാങ്ങിയത്. എന്നാല്‍, ഇത് നടപ്പാക്കുന്നത് മുഖ്യമന്ത്രിതന്നെ തടയുകയായിരുന്നു. അധ്യാപക സംഘടനകള്‍ പരാതി ഉന്നയിച്ചെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്.

എസ്.സി.ഇ.ആര്‍.ടിയില്‍ കരിക്കുലം മേധാവിയായ ഡോ. എസ്. രവീന്ദ്രന്‍ നായര്‍ക്കാണ് നിലവില്‍ ഡയറക്ടറുടെ ചുമതല. പ്രഫ. കെ.എ. ഹാഷിം ചുമതല ഒഴിഞ്ഞതുമുതല്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം, കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ പിന്തുണയോടെ നിലവിലെ ഡയറക്ടര്‍, പദവിയില്‍ തുടരാന്‍ നീക്കം നടത്തുന്നുണ്ട്. ഇദ്ദേഹത്തെ പദവിയില്‍ സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നേരത്തേ  വിദ്യാഭ്യാസ വകുപ്പ് വിയോജിപ്പ് അറിയിച്ചിരുന്നു. എച്ച്.എസ്.എ തസ്തികയില്‍നിന്ന് എസ്.സി.ഇ.ആര്‍.ടിയില്‍ എത്തിയ ഇദ്ദേഹത്തിന് ഡയറക്ടര്‍ പദവിയിലത്തൊന്‍ മതിയായ യോഗ്യതയില്ളെന്നാണ് വിമര്‍ശം.

ഡയറക്ടര്‍ പദവിയില്‍ ലീഗ് നോമിനിയെ നിയമിക്കാനുള്ള നീക്കത്തെ മുഖ്യമന്ത്രി ഉപയോഗിച്ച് തടഞ്ഞതിനുപിന്നില്‍ ഡോ. രവീന്ദ്രന്‍ നായരെ ഡയറക്ടറാക്കണമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് കേന്ദ്രങ്ങളാണെന്നാണ് സൂചന.  പാഠ്യപദ്ധതി പരിഷ്കരണവും പാഠപുസ്തകം തയാറാക്കലും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് എസ്.സി.ഇ.ആര്‍.ടിയാണ്. പ്രധാന ചുമതലയില്‍ ഇന്‍ചാര്‍ജ് ഭരണം നടക്കുന്നത് സംബന്ധിച്ച് വിമര്‍ശം ഉയര്‍ന്നിരുന്നു. അടുത്ത അധ്യയന വര്‍ഷം ഒമ്പത്,10 ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ കൂടി പരിഷ്കരിക്കേണ്ടതുണ്ട്. പാഠപുസ്തക വിതരണം താളംതെറ്റിയപ്പോള്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ പദവിയില്‍  സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.