വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സാക്ഷാത്കാരത്തിലേക്ക്. പദ്ധതിയുടെ നിര്‍മാണത്തിനും നടത്തിപ്പിനുമായി സര്‍ക്കാര്‍  അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പുവെച്ചു. വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സന്തോഷ് കുമാര്‍ മഹാപാത്രയും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസുമാണ് കരാറില്‍ ഒപ്പിട്ടത്.

വൈകുന്നേരം അഞ്ച് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,   മന്ത്രിമാരായ കെ.എം മാണി, അടൂര്‍ പ്രകാശ്, കെ.ബാബു, വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, സ്പീക്കര്‍ എന്‍ ശക്തന്‍, അദാനി ഗ്രൂപ് ഉടമ ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

തുറമുഖ നിര്‍മാണം നവംബര്‍ ഒന്നിന് തുടങ്ങും. ആദ്യഘട്ടം നാല് വര്‍ഷത്തിനകം പൂര്‍ത്തിയാകും. രണ്ടുവര്‍ഷത്തിനകം കപ്പല്‍ അടുപ്പിക്കുമെന്നും ഗൗതം അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ കഴിഞ്ഞത് അദാനി ഗ്രൂപ്പിനുള്ള അംഗീകാരമാണ്. വിഴിഞ്ഞത്തെ ഏറ്റവും മികച്ച തുറമുഖമാക്കി മാറ്റുമെന്നും ഗൗതം അദാനി പറഞ്ഞു.


രാവിലെ തിരുവനന്തപുരത്തത്തെിയ ഗൗതം അദാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിസ്ഥിതി ആഘാതവും സുതാര്യതയും സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെയാണ് വിഴിഞ്ഞം നിര്‍ദിഷ്ട  ആഴക്കടല്‍ വിവിധോദ്ദേശ്യ പദ്ധതിയുടെ നിര്‍മാണ കരാര്‍ ഒപ്പിടുന്നത്. പദ്ധതിക്ക് എതിരല്ളെങ്കിലും കരാറിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ് ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

കടലില്‍ 130.91 ഏക്കര്‍ നികത്തി എടുക്കുന്നതിന് പുറമെ 220.28 ഏക്കര്‍ കരഭൂമിയും (ആകെ 351.19 ഏക്കര്‍) ഏറ്റടെുത്താണ് പദ്ധതി നടപ്പാക്കുക. 7525 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോട് (പി.പി.പി) കൂടിയ ലാന്‍ഡ് ലോര്‍ഡ് മാതൃകയിലാണ് നടപ്പാക്കുക. 1635 കോടിയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്. അദാനി മുടക്കേണ്ടത് 2454 കോടി രൂപയും. രാജ്യത്ത് വി.ജി.എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതിയാണിതെന്ന പ്രത്യകേതയുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ലാഭക്ഷമതാ ഘടകമായി (വി.ജി.എഫ്) 1635 കോടിയാണ് നല്‍കുന്നത്. പദ്ധതിക്കായി ഏറ്റടെുക്കുന്ന 351.19 ഏക്കര്‍ ഭൂമിയില്‍ 30 ശതമാനം (105 ഏക്കര്‍) പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന് കരാറില്‍ വ്യവസ്ഥയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.