പാടും പാട്ടെഴുതും; ജംഷീനക്ക് പക്ഷേ, സ്വന്തമായി വീടില്ല

ഫറോക്ക്: നന്നായി പാടുക മാത്രമല്ല ഒന്നാന്തരം പാട്ടുകള്‍ എഴുതാനുമറിയാം ജംഷീനക്ക്. എന്നാല്‍, ഈ കഴിവുകള്‍ പ്രയോജനപ്പെടുത്താനും അതുവഴി ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനും അവസരംതേടുകയാണ് ഈ ഇരുപതുകാരി. മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ കക്കാടംപുറം കുറ്റൂര് നോര്‍ത്തില്‍ എ.കെ.ജി ക്വാര്‍ട്ടേഴ്സിലെ വാടകത്താമസക്കാരാണ് ജംഷീനയുടെ കുടുംബം.
ഒന്നാംവയസ്സില്‍ പിതാവ് മരിച്ചശേഷം മാതാവിന്‍െറ സംരക്ഷണയിലും പിന്നീട് മുക്കം യതീംഖാനയിലുമായിരുന്നു ജംഷീനയുടെ ജീവിതം. മാതാവ് പിന്നീട് പുനര്‍വിവാഹിതയായെങ്കിലും 14 വര്‍ഷം മുമ്പ് ബന്ധം വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരുഅനിയത്തി കൂടിയുണ്ട്. ഇതിനിടെ മാതാവ് രോഗിയാവുകയും അവരെ പരിചരിക്കാന്‍ ജംഷീനക്ക് പഠിത്തം നിര്‍ത്തി യതീംഖാന വിടേണ്ടിയുംവന്നു.
യതീംഖാനയില്‍ പഠിക്കുമ്പോള്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ മാപ്പിളപ്പാട്ടില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തന്‍െറ ജീവിതകഥകളും അനുഭവങ്ങളും വിഷയമാക്കി നൂറോളം ഗാനങ്ങള്‍ ജംഷീന രചിച്ചിട്ടുണ്ട്. മദ്ഹ് ഗാനങ്ങള്‍, വിരഹഗാനങ്ങള്‍, മെലഡി എന്നിവയെല്ലാം രചനകളിലുണ്ട്. സ്വന്തമായി വീടില്ലാത്ത ഇവര്‍ വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഫറോക്കിലെ പ്രമുഖ വസ്ത്രവ്യാപാര കടയില്‍ സെയില്‍സ് ഗേളായിരുന്ന ജംഷീന ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ തുണിക്കടയില്‍ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. ഗാനമേളകള്‍ക്ക് പോയി കിട്ടുന്ന വരുമാനം കൂടിച്ചേര്‍ത്താണ് പട്ടിണിയില്ലാതെ ജീവിക്കുന്നത്.
തന്‍െറ പാട്ടുകള്‍ ആല്‍ബങ്ങളായി പാടിയിറക്കാന്‍  ആഗ്രഹമുണ്ടെങ്കിലും  സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ കഴിയുന്നില്ല. ഏതുവിഷയത്തിലും തനിക്ക് പാട്ടെഴുതാന്‍ കഴിയുമെന്ന് ജംഷീന പറയുന്നു. തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലും എത്തിക്കുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.