വൈവിധ്യമാര്‍ന്ന 150ഓളം പായസം മേരി ചെറിയാന്‍ പാകം ചെയ്തു
മൂവാറ്റുപുഴ: ഇരുമ്പന്‍പുളി മുതല്‍ പഞ്ചഫലവരെ 150ഓളം വ്യത്യസ്ത രുചികളിലുള്ള പായസം പാകം ചെയ്ത് മൂവാറ്റുപുഴ സ്വദേശി മേരി ചെറിയാന്‍ 2015ലെ ലിംക ബുക്സ് ഓഫ് റെക്കോഡില്‍ ഇടംനേടി. 2013 ജൂലൈ 17 ന് മൂവാറ്റുപുഴ വൈ.എം.സി.എയില്‍ വെച്ചായിരുന്നു വൈവിധ്യമാര്‍ന്ന 150ഓളം പായസം മേരി ചെറിയാന്‍ പാകം ചെയ്തത്.
പായസമുണ്ടാക്കാന്‍ എല്ലാത്തരം ഫലങ്ങളും ഉപയോഗപ്പെടുത്തുക എന്നതാണ് മേരി ചെറിയാന്‍െറ രീതി. വീട്ടില്‍ നട്ടു വളര്‍ത്തുന്നതുള്‍പ്പെടെ എല്ലാം മേരി ചെറിയാന്‍െറ പാചകത്തില്‍ രുചികരമായ പായസമായി മാറും. പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം ഇതില്‍പെടും. ചക്ക, മാമ്പഴം, ഏത്തപ്പഴം, കുമ്പളങ്ങ, മത്തങ്ങ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഫല പായസം രുചിയില്‍ ഏറെ കേമനാണ്. പാവക്ക പായസവും ഇരുമ്പന്‍ പുളി പായസവും വ്യത്യസ്തമായ രുചി അനുഭവവുമാണ്. ഇരുമ്പന്‍ പുളി ചുണ്ണാമ്പ് വെള്ളത്തിലിട്ട് പുളി കളഞ്ഞശേഷം തേനില്‍ സൂക്ഷിച്ചുവെച്ചാണ് പായസമുണ്ടാക്കുന്നത്. പാവക്കയുടെ നീര് കളഞ്ഞ് തേനില്‍ വേവിച്ചാണ് പാവക്ക പായസം തയാറാക്കുന്നത്. തെങ്ങിന്‍ പൂങ്കുല പായസം, കൂണ്‍ പായസം, പൊങ്ങ് പായസം, തവിട്, വാഴക്കൂമ്പ് പായസം, കപ്പ പായസം, ചക്ക അട പായസം, മാമ്പഴംപിടി പായസം, പൈനാപ്പ്ള്‍ പായസം തുടങ്ങി അമ്പലപ്പുഴ പാല്‍പായസം വരെ മേരി ചേച്ചിയുടെ പാചകവിരുതില്‍ രുചിക്കൂട്ടായി എത്തും. ബ്രഹ്മി പായസവും ഉണ്ടാക്കി. ഈ ഓണത്തിന് വ്യത്യസ്ത രുചിയിലുള്ള ഒരു പായസം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണിവര്‍. മുളയരി ഉണ്ണിയപ്പ പായസമാണിത്. കാട്ട് നെല്ലിക്കയും തേനും ചേര്‍ത്തുണ്ടാക്കിയ പായസത്തിന്‍െറ രുചിയും ഏറെ പ്രസിദ്ധമാണ്.
നിരവധി പാചക മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ മേരിച്ചേച്ചി വിവിധ പാചക വിധികള്‍ സമന്വയിപ്പിച്ച് ‘അമ്മക്കൂട്ട്’ എന്ന പേരിലും ലിംകാ ബുക് റെക്കോര്‍ഡിലേക്ക് തെരഞ്ഞെടുക്കാന്‍ സഹായിച്ച 150 തരം പായസങ്ങള്‍ എന്ന അമ്മക്കൂട്ട് രണ്ട് എന്ന പേരിലും രണ്ട് പാചക പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അമ്മയില്‍നിന്ന് കണ്ടു പഠിച്ചതാണ് പായസത്തിന്‍െറ പാചകക്കൂട്ടുകള്‍, പരമ്പരാഗത രീതിയില്‍ മണ്‍ചട്ടിയിലാണ് പായസമുണ്ടാക്കുന്നത്. വിറക് അടുപ്പാണിതിന് ഉപയോഗിക്കുന്നതെന്ന് മേരി ചെറിയാന്‍ പറഞ്ഞു. മൂവാറ്റുപുഴ കൊച്ചുമുട്ടം കെ.ജെ. ചെറിയാന്‍െറ ഭാര്യയാണ്. ഭര്‍ത്താവിന്‍െറയും മക്കളായ ടീനയുടെയും ടാനിയയുടെയും പ്രോത്സാഹനമാണ് പായസക്കൂട്ടുമായി ലിംകാ ബുക്സില്‍ കയറിപ്പറ്റാനായതെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.