ധര്‍മവേദി എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

തൊടുപുഴ: ആഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് നടക്കുന്ന എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ശ്രീനാരായണ ധര്‍മവേദി തീരുമാനിച്ചു. ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലന്‍ അടക്കമുള്ളവരെ അച്ചടക്ക നടപടിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി.
1.3 കോടി അംഗങ്ങളുള്ള സമുദായത്തില്‍ യോഗം തെരഞ്ഞെടുപ്പിലും വാര്‍ഷിക പൊതുയോഗത്തിലും പങ്കെടുക്കാന്‍ തയാറാക്കിയിരിക്കുന്ന പ്രതിനിധികളുടെ അംഗസംഖ്യ 10,400 മാത്രമാണ്. യൂനിയന്‍ ശാഖ ഭാരവാഹികള്‍ക്കുപോലും വോട്ടവകാശമില്ല.
 വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് രണ്ടായിരത്തിനടുത്താണ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും ബാക്കിയുള്ളവരുടെ വോട്ടുകള്‍ കൃത്രിമമായി ചെയ്യുകയായിരുന്നു വെള്ളാപ്പള്ളിയെന്ന് യോഗം ആരോപിച്ചു.
 സമുദായത്തിലെ 1.3 കോടി അംഗങ്ങളുടെ അവകാശ അധികാരങ്ങള്‍ ലംഘിച്ച് കാട്ടുനീതി നടക്കുന്ന തെരഞ്ഞെടുപ്പിലും പൊതുയോഗത്തിലും പങ്കെടുക്കാതെ നിയമപരമായും സംഘടനാപരമായും പോരാട്ടം തുടരാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. ബിജു രമേശ്, വൈസ് ചെയര്‍മാന്മാരായ കെ.കെ. പുഷ്പാംഗദന്‍, പ്രഫ. ജി. മോഹന്‍ദാസ്, ടി.കെ. രാജന്‍, കണ്‍വീനര്‍മാരായ സൗത് ഇന്ത്യന്‍ വിനോദ്, അഡ്വ. വി.വി. സത്യന്‍, രവീന്ദ്രന്‍ പെയ്ലൂര്‍, പ്രഫ. ബി. സുശീല എന്നിവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.