തൃശൂർ: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പുനഃപ്രവേശനം എളുപ്പമാവില്ല. 10 വർഷത്തെ ബോണ്ടുസഹിതമുള്ള സത്യവാങ്മൂലം, വ്യക്തമായ കാരണം കാണിച്ച് സമർപ്പിക്കണമെന്നാണ് നിർദേശം.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അഭിപ്രായസഹിതമുള്ള അപേക്ഷ സർക്കാറിന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു. മെഡിക്കൽ ഓഫിസർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഹാജരില്ലായ്മയും അനധികൃത അവധിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്.
അനധികൃതമായി ഹാജരാകാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതേതുടർന്ന് സർവിസ് പുനഃപ്രവേശനത്തിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മാർഗരേഖയിറക്കി. അനധികൃത അവധിയിലിരിക്കെ അനുമതി തേടുകയാണെങ്കിൽ തിരികെ സർവിസിൽ പ്രവേശിപ്പിക്കണമെന്ന 'മാനുവൽ ഫോർ ഡിസിപ്ലിനറി പ്രൊസീഡിങ്സി'ലെ വ്യവസ്ഥ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ജീവനക്കാർക്ക് ബാധകമല്ലെന്ന് മാർഗരേഖ വ്യക്തമാക്കുന്നു.
അനധികൃത അവധി തുടരുന്നവരെ സർവിസിൽനിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കും. പുനഃപ്രവേശനം തേടുന്നവർ നിശ്ചിത സത്യവാങ്മൂലം 200 രൂപ മുദ്രപത്രത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. തിരികെ പ്രവേശിക്കാനുള്ള നടപടിയുടെ ഭാഗമായി ക്ലാസ് നാല് ജീവനക്കാർ 10 ലക്ഷം രൂപയും ക്ലാസ് മൂന്ന് ജീവനക്കാർ 15 ലക്ഷവും ഗസറ്റഡ് ഓഫിസർ തസ്തികയിലുള്ളവർ 20 ലക്ഷവും മെഡിക്കൽ ഓഫിസർ തസ്തികയിലുള്ളവർ 25 ലക്ഷവും ബോണ്ടായി കെട്ടിവെക്കണം. ഇവരുടെ ബാധ്യത വിവരം ആരോഗ്യ ഡയറക്ടർ രജിസ്റ്ററിൽ സൂക്ഷിക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.