തുര്‍ക്കിയില്‍ അക് പാര്‍ട്ടി 15ാം വാര്‍ഷികം ആചരിച്ചു

അങ്കാറ: തുര്‍ക്കി ഭരിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി സ്ഥാപിതമായതിന്‍െറ 15ാം വാര്‍ഷികം ഞായറാഴ്ച ആചരിച്ചു.പട്ടാള അട്ടിമറിക്കു ശേഷം വരുന്ന വാര്‍ഷികം വലിയ കോലാഹലങ്ങളില്ലാതെയാണ് ആചരിച്ചത്.
അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ ബിന്‍ അലി യില്‍ദിരിമിന്‍െറ അധ്യക്ഷതയിലായിരുന്നു ചടങ്ങുകള്‍. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിഡിയോയിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ചേര്‍ത്ത് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ 2001ലാണ് രൂപവത്കൃതമായത്.  2002 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏവരെയും അദ്ഭുതപ്പെടുത്തി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി പാര്‍ട്ടി അധികാരത്തിലേറി.
പിന്നീടൊരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത അക് പാര്‍ട്ടി ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ കരുത്താര്‍ജിച്ചു. നിലവില്‍ 550 അംഗ പാര്‍ലമെന്‍റില്‍ പാര്‍ട്ടിക്ക് 317 അംഗങ്ങളുണ്ട്.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകാലയളവിനിടെ, സാമ്പത്തികമായും ആഗോളരാഷ്ട്രീയത്തിലും അനിഷേധ്യ ശക്തിയായി തുര്‍ക്കിയെ വളര്‍ത്താന്‍ അക് പാര്‍ട്ടിക്ക് കഴിഞ്ഞു.
തുര്‍ക്കിയുടെ നാണയമായ ലിറയുടെ മൂല്യം പല മടങ്ങ് ഉയര്‍ന്നു. 2013ല്‍ അന്താരാഷ്ട്ര നാണയനിധിയില്‍നിന്ന് വാങ്ങിയ കടം പൂര്‍ണമായും തിരിച്ചടച്ചു. 2002ലുണ്ടായിരുന്നതിന്‍െറ ഇരട്ടിയാണ് ഇന്ന് തുര്‍ക്കിയിലെ ആളോഹരി വരുമാനം.
ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന 20 രാജ്യങ്ങളില്‍ ഒന്നായ തുര്‍ക്കിക്ക് സമ്പദ്ശേഷിയില്‍ 17ാം സ്ഥാനവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.