'അസദിനെ രാജിവെപ്പിക്കുമെന്ന റഷ്യന്‍ വാഗ്ദാനം പാശ്ചാത്യ രാജ്യങ്ങള്‍ തള്ളി'

ലണ്ടന്‍: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താമെന്ന റഷ്യയുടെ വാഗ്ദാനം പാശ്ചാത്യ രാജ്യങ്ങള്‍ തള്ളിയതായി വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷം മൂമ്പാണ് റഷ്യ വാഗ്ദാനം മുന്നോട്ടുവെച്ചത്. മുന്‍ ഫിന്‍ലന്‍ഡ് പ്രസിഡന്‍റും സമാധാന നൊബേല്‍ ജേതാവുമായ മാര്‍തി അഹ്തിസാരിയുടേതാണ് വെളിപ്പെടുത്തലെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത് സ്വീകരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയാറായി െല്ലന്നും അഹ്തിസാരി പറഞ്ഞു. 2012 ഫെബ്രുവരിയില്‍ യു.എന്നിലെ അഞ്ച് സ്ഥിരാംഗങ്ങളുമായി അഹ്തിസാരി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് റഷ്യയുടെ യു.എന്‍ അംബാസഡറായ വിറ്റില ചകിന്‍ അസദിനെ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താമെന്ന വാഗ്ദാനം നല്‍കിയത്. സിറിയയിലെ സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള സമാധാന ചര്‍ച്ച ആരംഭിച്ചതിന്
ശേഷമായിരിക്കും ഇതുണ്ടാവുകയെന്നും റഷ്യ പറഞ്ഞിരുന്നു.



എന്നാല്‍ യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ അംഗങ്ങള്‍ നിര്‍ദേശം നിരാകരിക്കുകയായിരുന്നു. സിറിയന്‍ ഏകാധിപതി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അധികാരത്തില്‍ നിന്ന് താഴെ വീഴുമെന്ന് പ്രതീക്ഷിച്ചായിരുന്നു മൂന്നു രാജ്യങ്ങളും റഷ്യയുടെ വാഗ്ദാനം നിരസിച്ചത്. ഇത് വലിയൊരു അവസരമായിരുന്നുവെന്നും അഹ്തിസാരി അഭിമുഖത്തില്‍ പറഞ്ഞു.

ഇതിന് ശേഷമാണ് സിറിയയില്‍ സംഘര്‍ഷം രൂക്ഷമായത്. ലക്ഷക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെടുകയും ദശലക്ഷങ്ങള്‍ക്ക് രാജ്യം വിട്ടുപോകേണ്ടവരികയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി ദുരന്തമാണ് ഈ മൂന്നു വര്‍ഷത്തിനിടക്ക് ലോകം കണ്ടത്.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ റഷ്യയുടെ പിന്തുണ ബശ്ശാറിനാണ്. ബശ്ശാറിനെ മാറ്റുന്നതും രാജ്യത്ത് സമാധാനാന്തരീക്ഷമുണ്ടാകുന്നതും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. തന്നെ റഷ്യ കൈയൊഴിയില്ലെന്ന് അസദും വിശ്വസിക്കുന്നു. അസദ് ഭരണകൂടത്തിന്‍െറ സ്ഥിരത ഉറപ്പുവരുത്താനും ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാടാനും റഷ്യ ഈയടുത്ത് സിറിയക്ക് സൈന്യവും ആയുധങ്ങളും നല്‍കിയിരുന്നു. 

1994 മുതല്‍ 2000 വരെയാണ് അഹ്തിസാരി ഫിന്‍ലന്‍ഡിന്‍െറ പ്രസിഡന്‍റ് പദത്തിലിരുന്നത്. 2008ലാണ് സമാധാന നൊബേലിന് അദ്ദേഹം അര്‍ഹനായത്. നമീബിയ, ഇന്തോനേഷ്യയിലെ ആചെ, കൊസോവോ, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ ഇടപെടലാണ് അദ്ദേഹത്തെ സമ്മാനത്തിനര്‍ഹനാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.