ഓസ്ട്രിയയില്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം: നാലു പേര്‍ അറസ്റ്റില്‍

ബുഡപെസ്റ്റ്: ഓസ്ട്രിയയില്‍ ട്രക്കില്‍ 71 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഹംഗേറിയന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ബള്‍ഗേറിയക്കാരും ഒരു അഫ്ഗാന്‍ സ്വദേശിയമാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അറസ്റ്റിലായവരില്‍ ട്രക്കിന്‍െറ ഡ്രൈവറും ഉള്‍പ്പെടും. ഡ്രൈവര്‍ ബള്‍ഗേറിയന്‍ പൗരനാണെന്ന് നേരത്തെ ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചിരുന്നു.

20 മുതല്‍ 50 പേരുടെ മൃതദേഹങ്ങള്‍ ട്രക്കില്‍ കണ്ടെത്തി എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പേരെ കണ്ടെത്തിയതോടെയാണ് മൃതദേഹങ്ങളുടെ എണ്ണം 71 ആണ് എന്ന് ഓസ്ട്രിയന്‍ പൊലീസ് സ്ഥിരീകരിച്ചത്. 59 പുരുഷന്‍മാര്‍, എട്ട് സ്ത്രീകള്‍, നാല് കുട്ടികള്‍ എന്നിവരുടെ മൃതദേഹമാണ് ട്രക്കില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികളില്‍ മൂന്നുപേര്‍ ആണ്‍കുട്ടികളും ഒരാള്‍ പെണ്‍കുട്ടിയുമാണ്. ന്യൂസിഡല്‍^പാന്‍ഡോര്‍ഫ് പ്രദേശങ്ങളുടെ ഇടയിലാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ട്രക്ക് ബുധനാഴ്ച മുതല്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്ളോവേക്യന്‍ ചിക്കന്‍ കമ്പനിയായ ഹൈസയുടെ ലോറിയിലാണ് മൃതഹേഹങ്ങള്‍ കണ്ടെ ത്തിയത്. ഈ ലോറി 2014ല്‍ തന്നെ വിറ്റിരുന്നു എന്നാണ് കമ്പനി ഒൗദ്യോഗികമായി അറിയിച്ചത്. എന്നാല്‍ 'ഹോണസ്റ്റ് ചിക്കന്‍' എന്ന കമ്പനിയുടെ പരസ്യവാചകം ലോറിയിലുണ്ട്. റുമാനിയന്‍ പൗരന്‍െറ പേരിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഉള്‍പ്പെടെയുള്ള ബാള്‍ക്കന്‍ മേഖലയിലെ നേതാക്കന്മാര്‍ വിയനയില്‍ ഒത്തുകൂടിയ ദിവസം തന്നെയാണ് ഇത്രയധികം അഭയാര്‍ഥികളെ ട്രക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.