സൈനികശേഷി വെട്ടിച്ചുരുക്കല്‍: 1.70 ലക്ഷം സൈനികരെ പിരിച്ചുവിടും

ബെയ്ജിങ്: 1.70 സൈനികരെ പിരിച്ചുവിടാന്‍ ലോകത്തെ വന്‍ സൈനിക ശക്തികളിലൊന്നായ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 23 ലക്ഷം സൈനികരില്‍ മൂന്നു ലക്ഷം പേരെ വെട്ടിച്ചുരുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഷി ജിന്‍പിങ് നടത്തിയ പ്രഖ്യാപനത്തിന്‍െറ തുടര്‍ച്ചയായാണ് നടപടി. ഈ ഓഫിസര്‍മാര്‍ക്ക് നേരത്തേയുള്ള വിരമിക്കല്‍ പദ്ധതി വാഗ്ദാനം ചെയ്തിട്ടുണ്ട്. കരസേനയില്‍ ലഫ്റ്റനന്‍റ് മുതല്‍ കേണല്‍ വരെ മുതിര്‍ന്ന തസ്തികകളിലുള്ളവര്‍ക്കും പണിപോകും. 30,000- 50,000 വരെ സൈനിക ശേഷിയുള്ള രണ്ടിലധിം കോര്‍പുകളടങ്ങിയ ഏഴു സൈനിക കമാന്‍ഡുകളുള്ളതില്‍ രണ്ടെണ്ണം വേണ്ടെന്നുവെക്കാനാണ് തീരുമാനം. ഇവ ഒഴിവാക്കുന്നതോടെ മാത്രം 1,20,000 സൈനികര്‍ പുറത്താകും. ഇതിനു പുറമെ മൂന്നു കോര്‍പുകള്‍ വേറെയും വേണ്ടെന്നുവെക്കും.
 കരസേനയില്‍ ജോലിചെയ്യുന്ന പൈലറ്റുമാരെ വ്യോമ-നാവിക സേനകളില്‍ ലയിപ്പിക്കാനും ചൈനക്കു പദ്ധതിയുണ്ട്. സൈനികരെ വെട്ടിക്കുറക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ മാസം അവസാനം ചൈന പുറത്തുവിടും. മെഡിക്കല്‍ കമ്യൂണിക്കേഷന്‍, ആര്‍ട്ടിസ്റ്റ് ബ്രിഗേഡ്സ് വിഭാഗത്തില്‍ ഒരുലക്ഷം സൈനികരുള്ളത് 50,000 ആയി കുറക്കും. പിരിച്ചുവിടുന്നവര്‍ക്ക് പുനരധിവാസ പാക്കേജുകളും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്്.
ജപ്പാനെതിരെ നേടിയ ചരിത്രവിജയത്തിന്‍െറ 70ാം വാര്‍ഷികത്തിന്‍െറ ഓര്‍മപുതുക്കി കഴിഞ്ഞദിവസം ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന  സൈനിക പരേഡിനിടെയാണ് ആധുനികവത്കരണത്തിന്‍െറയും പരിഷ്കരണത്തിന്‍െറയും ഭാഗമായി മൂന്നു ലക്ഷം സൈനികരെ വെട്ടിക്കുറക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചത്. യു.എസും റഷ്യയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ സൈനികശക്തിയാണ് ചൈന. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്ക് 14 ലക്ഷം സ്ഥിരം സൈനികരും 11 ലക്ഷം റിസര്‍വ് സൈനികരുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.