ഗ്വാട്ടമാല മണ്ണിടിച്ചില്‍: മരണം 131; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗ്വാട്ടമാല സിറ്റി: ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 300ലധികം പേരെ കാണാതായി. മണ്ണിനടിയില്‍ നിന്ന് 90 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. കാണാതായവര്‍ക്കായി തെരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.


വ്യാഴാഴ്ച രാത്രിയാണ് സാന്‍റ കാതറിന പിനുല മുന്‍സിപ്പാലിറ്റിയിലെ എല്‍ കാംബ്രേ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിലും ജല പ്രവാഹത്തിലും 150ലധികം വീടുകള്‍ തകര്‍ന്നു. പൊലീസും സൈന്യവും വളന്‍റിയര്‍മാരും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടസാധ്യത മുന്‍നിര്‍ത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. മാറി താമസിക്കാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ വിസമ്മതിക്കുകയായിരുന്നു.

അഴിമതി കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് രാജിവെച്ച പ്രസിഡന്‍റ് ഓട്ടോ പെരസിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഗ്വാട്ടമാലയില്‍ ഒക്ടോബര്‍ 25നാണ് പുതിയ പ്രസിഡന്‍റിനുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതിനിടെയാണ് വന്‍ ദുരന്തം രാജ്യത്തെ പിടിച്ചുകുലുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.