ഐ.ആര്‍.എഫ് പ്രതിനിധികളെ ചോദ്യംചെയ്തു

മുംബൈ: ഡോ. സാകിര്‍ നായികിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ (ഐ.ആര്‍.എഫ് ) പ്രതിനിധികളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി ) ചോദ്യംചെയ്തു. സമന്‍സ് പ്രകാരം ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ഇ.ഡി കാര്യാലയത്തില്‍ പ്രതിനിധികള്‍ ഹാജരാകുകയായിരുന്നു. ഐ.ആര്‍.എഫുമായി ബന്ധപ്പെട്ട വിദേശഫണ്ട് അടക്കമുള്ള പണമിടപാടുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.

ഐ.ആര്‍.എഫിനും സാകിര്‍ നായികിനും എതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ബന്ധപ്പെട്ടവരുടെ വീടുകളിലും കമ്പനി കെട്ടിടങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്ത എന്‍.ഐ.എ ‘സംശയാസ്പദ’ പണമിടപാട് അന്വേഷിക്കാന്‍ ഇ.ഡിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന (പി.എം.എല്‍.എ) നിയമപ്രകാരം സാകിര്‍ നായികിനും ഐ.ആര്‍.എഫിനുമെതിരെ കേസെടുത്ത ഇ.ഡി ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സമന്‍സ് അയക്കുകയായിരുന്നു.

സൗദിയില്‍ കഴിയുന്ന സാകിര്‍ നായികിനോടും 31നകം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണവും ആഭരണങ്ങളും മടക്കിതരണമെന്ന അമിര്‍ ഗസ്ദാറിന്‍െറ അപേക്ഷയെ എന്‍.ഐ.എ എതിര്‍ത്തു. ഐ.ആര്‍.എഫിന്‍െറ ട്രസ്റ്റിയും സാകിര്‍ നായികിന്‍െറ കമ്പനികളുടെ ഡയറക്ടറുമാണ് മുംബൈ അന്ധേരി നിവാസിയായ അമിര്‍ ഗസ്ദാര്‍. കഴിഞ്ഞ 19നാണ് ഇദ്ദേഹത്തിന്‍െറ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍.ഐ.എ 9.80 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെടുത്തത്.

സാകിര്‍ നായികിന്‍െറ കമ്പനികളുടെ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെടുത്ത പണം അദ്ദേഹം ഡയറക്ടറായ സാകിര്‍ നായികിന്‍െറ കമ്പനികളില്‍നിന്നുള്ളതാണെന്ന് സംശയിക്കുന്നതായും എന്‍.ഐ.എ പറഞ്ഞു.

Tags:    
News Summary - zakir naik trust irf officials questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.