ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ നീലകണ്ഠ് മിശ്ര
ജി.ഡി.പി കണക്കിനെ ചോദ്യം ചെയ്യുന്നവർക്ക് ‘അറിവില്ലായ്മ’യെന്ന് ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ നീലകണ്ഠ് മിശ്ര
ന്യൂഡൽഹി: ഇന്ത്യയുടെ ഒന്നാം പാദ ജി.ഡി.പി വളർച്ചാ കണക്കിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ നീലകണ്ഠ് മിശ്ര. ഏപ്രിൽ-ജൂൺ പാദത്തിലെ 7.8 ശതമാനം വളർച്ചയെക്കുറിച്ച് ഉയർന്ന ചില വിമർശനങ്ങൾ അറിവില്ലായ്മയിൽനിന്നുള്ളതും ഗുരുതരമായി തെറ്റായതുമാണെന്ന് അദ്ദേഹം പറഞ്ഞു.
2025 ജൂൺ പാദത്തിലെ പഴയ കണക്ക് ഉപയോഗിച്ചിരുന്നെങ്കിൽ 2026 ജൂൺ പാദത്തിലെ വളർച്ച വളരെ കുറവായിരിക്കുമെന്ന വാദം ചിലർ ഉന്നയിച്ചത് കണ്ട് ഞെട്ടിപ്പോയി. ഇത്തരം വാദങ്ങൾ അറിവില്ലായ്മയിൽനിന്നുള്ളതും തെറ്റായതുമാണ്” - മിശ്ര പറഞ്ഞു.
മുൻ ധനകാര്യ, സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ നിലപാടുകളെയാണ് മിശ്ര പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കണക്കിലെ 7.8 ശതമാനം വളർച്ച രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ യഥാർഥ വേഗത പ്രതിഫലിപ്പിക്കുന്നുണ്ടോയെന്നാണ് സുഭാഷ് ചന്ദ്ര ഗാർഗ് ചോദ്യം ചെയ്തത്. വിലക്കയറ്റം കണക്കിലെടുത്തുള്ള യഥാർഥ ജി.ഡി.പിക്കൊപ്പം നിലവിലെ വിലയിലെ നാമമാത്ര ജി.ഡി.പിയും പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. പഴയ അടിസ്ഥാന കണക്ക് ഉപയോഗിച്ചാൽ നാമമാത്ര ജി.ഡി.പി വളർച്ച 2.5 ശതമാനത്തിൽ താഴെയാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പദ്‌വ്യവസ്ഥ വളരുന്ന വേഗതക്കൊപ്പം അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും അപര്യാപ്തമായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മിശ്ര മറുപടി നൽകി. ഇന്ത്യ ഇപ്പോഴും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യമായതിനാൽ ഇത്തരം പരിമിതികൾ അടുത്ത 15 മുതൽ 20 വർഷത്തേക്കെങ്കിലും തുടർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത 15-20 വർഷത്തേക്ക് ഈ കണക്കുകൾ അത്ര മികച്ചതായി തോന്നണമെന്നില്ലെന്നും ചർച്ച ചെയ്യേണ്ടത് പുരോഗതിയുടെ വേഗതയെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വേഗത്തിലുള്ള സാമ്പത്തിക വളർച്ച ആവശ്യപ്പെടുന്ന പൊതുവായ ആവശ്യം ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തൊഴിൽ വിപണിയിൽ മന്ദഗതിയുണ്ടെന്നും യഥാർഥ വേതനത്തിൽ കാര്യമായ വളർച്ചയില്ലെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ വിവിധ മേഖലകളിലെ ഉൽപാദനം വർധിച്ചിട്ടുണ്ടെന്നും ആവശ്യകത ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.