നവരാത്രി ആഘോഷങ്ങളിൽ മുസ്ലിംകളെ പ്രവേശിപ്പിക്കരുത്; ആധാർ കാർഡ് പരിശോധിക്കണം: കർശന നിർദേശവുമായി വി.എച്ച്.പി

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത്. പരിപാടിക്കെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും പങ്കെടുക്കുന്നവരുടെ നെറ്റിയിൽ നിർബന്ധമായും തിലകം ചാർത്തണമെന്നും സംഘാടകർക്ക് വി.എച്ച്.പി നിർദേശം നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ നിന്നാണ് മുസ്ലിംകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ലണ്ടനിൽ പോയി നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് വി.എച്ച്.പിയുടെ നീക്കം.

ഗർബ, ദണ്ഡിയ നൃത്തത്തിന് മുസ്ലിംകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തങ്ങൾ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ വക്താവ് ശ്രീരാജ് നായർ പറഞ്ഞു. ഗർബയും ദണ്ഡിയയും വെറും നൃത്തപരിപാടികളല്ലെന്നും ദേവിക്കുള്ള ആരാധനയാണെന്നും വി.എച്ച്.പി ദേശീയ വക്താവ് ശ്രീരാജ് നായർ വിശദീകരിച്ചു. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നെറ്റിയിൽ തിലകം ചാർത്തുന്നതിന് പുറമെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്ന് നേരത്തെ സംഘടന നിർദേശിച്ചിരുന്നു. വി.എച്ച്.പി., ബജ്‌റംഗ് ദൾ പ്രവർത്തകർ ഗർബ വേദികളിൽ നിരീക്ഷണം നടത്തുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

2025 ലെ നവരാത്രി കാലത്തും മഹാരാഷ്ട്രയിൽ സമാനമായ വിവാദം ഉയർന്നിരുന്നു. അന്ന് വി.എച്ച്.പി. ഗർബ പരിപാടികളിൽ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്നും ആധാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി.

ഇത്തരം നിർദേശങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവത്തും ഗർബ പരിപാടികളെ ചൊല്ലിയുള്ള ഇത്തരം നീക്കങ്ങൾ രാജ്യത്ത് സാമുദായിക അന്തരീക്ഷം വഷളാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചിരുന്നു.

Tags:    
News Summary - muslim ban tilak attendees vhp ules navratri garba dandiya maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.