ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു -നടി സുഹാസിനി
ചെന്നൈ: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം. മിക്ക കലാകാരന്മാരും മേനി പ്രദർശനത്തെ ‘വിമോചിപ്പിക്കപ്പെടുന്നതിന്’ തുല്യമെന്ന വികലമായ ആശയമായി കാണുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ അടക്കമുള്ള ഇന്ത്യൻ സിനിമാ വ്യവസായങ്ങളിലുടനീളമുള്ള ‘പാശ്ചാത്യ’ സ്വാധീനങ്ങൾക്കെതിരെ ‘മാതൃഭൂമി’ക്ക് നൽകിയ അഭിമുഖത്തിൽ സുഹാസിനി തുറന്നടിച്ചു.
സമകാലിക സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് പാശ്ചാത്യരെ അനുകരിക്കാനുള്ള ത്വരയിൽ കലാകാരന്മാർക്ക് അവരുടെ സ്വന്തം വഴി നഷ്ടപ്പെട്ടുവെന്ന് അവർ പ്രതികരിച്ചു. പാശ്ചാത്യരെ പകർത്തുന്നതിനാൽ ഇന്ദ്രിയാനുഭൂതിയുള്ള രംഗങ്ങൾ ചെയ്യുന്നതിൽ പ്രശ്‌നമില്ലാത്തതിനാൽ മേനി പ്രദർശനത്തിലും അതിനോടടുത്ത രംഗങ്ങളിലും ധാരാളം സ്വാതന്ത്ര്യമെടുക്കുന്നു. സംവിധായകർ മുതൽ കലാകാരന്മാർ വരെ ഇപ്പോൾ കുറച്ചുകൂടി ‘ഉദാരവൽക്കരിക്കപ്പെട്ടവരാണ്’. നമ്മൾ വീണ്ടും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലേക്ക് മടങ്ങിയിരിക്കുന്നു.
മേനി പ്രദർശനമായാലും ക്ലോസ് സീനായാലും സ്ത്രീകൾ അത് സ്വമനസ്സോടെ ചെയ്യുന്നു. നേരത്തെ, ‘എലിപ്പന്തയ’ത്തിൽ പങ്കെടുക്കാൻ അങ്ങനെയൊന്നിൽ വിശ്വാസമില്ലെങ്കിൽപോലും നിങ്ങൾക്ക് അത്തരം രംഗങ്ങൾ ചെയ്യേണ്ടിവന്നു. എന്നാൽ ഇന്ന് നിങ്ങൾ പറയുന്നു, എനിക്കിത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്. ഇത് പണത്തിന് വേണ്ടിയല്ല, ഒന്നാമതെത്താനുമല്ല. പക്ഷേ, ആഗ്രഹിക്കുന്നതെന്തും ഞാൻ ചെയ്യുമെന്ന്. അതുകൊണ്ട്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമകളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു -അവർ കൂട്ടിച്ചേർത്തു.
വാണിജ്യ സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 2010 മുതൽ മാറിയിട്ടുണ്ടെന്ന് പറഞ്ഞ സുഹാസിനി കച്ചവട സിനിമകൾക്കുമേൽ പുരുഷന്റെ നോട്ടം പതിഞ്ഞിരിക്കുന്നുവെന്നും അത് സമൂഹത്തിലെ സ്ത്രീകൾക്ക് വെല്ലുവിളിയാണെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.