സ്വതന്ത്ര ഭരദ്വാജ്, ചിരാഗ് പാസ്വാൻ
പേര് ദുരുപയോഗം ചെയ്തു: ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതിയുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
ന്യൂഡൽഹി: കൊലപാതകശ്രമം അടക്കമുള്ള അക്രമം നടത്തിയിട്ട് അത് അഭിമാനത്തോടെ തുറന്നുപറയുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയും ചെയ്ത വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പോലീസിൽ ഔദ്യോഗിക പരാതി നൽകി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ചിരാഗ് പാസ്വാന്റെ പാർട്ടിയുടെ ലീഗൽ സെൽ പരാതി നൽകിയത്. സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥി ആക്ടിവിസ്റ്റ് നിഷു ആസാദിന്റെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവം ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഭരദ്വാജ് വെളിപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. ഇയാളുടെ തലയോട്ടി താൻ അടിച്ചുതകർത്തെന്നും 60 തുന്നലുകൾ വേണ്ടിവന്നെന്നും ഭരദ്വാജ് പറഞ്ഞിരുന്നു. അതോടൊപ്പം ചിരാഗ് പാസ്വാനും ബിജെപി നേതാവ് കപിൽ മിശ്രയും തന്റെ "മൂത്ത സഹോദരന്മാരെപ്പോലെയാണെന്നും" അവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നും ഭരദ്വാജ് അവകാശപ്പെട്ടു.
ഒരാളെ മരണത്തിലേക്ക് വരെ നയിക്കാമായിരുന്ന അതിക്രമം പരസ്യമായി സമ്മതിച്ചിട്ടും നടപടി എടുക്കാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചിരാഗ് പാസ്വാൻ പ്രതികരിച്ചു. ഭരദ്വാജുമായി തനിക്കോ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ഇയാൾക്കെതിരെ മുഖംനോക്കാതെ കർശന നടപടിയെടുത്ത് ഇരയായ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരദ്വാജിനെതിരെ വധശ്രമത്തിനും എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.