ആഗ്ര: വീടുകള്‍ക്കുള്ളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി യുവതി ആത്മഹത്യ ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം. വിദ്യാപുരം കോളനിയിലെ മോന ദ്വിവേദി എന്ന 30കാരിയാണ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍.
വെള്ളിയാഴ് രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ വെച്ച് ഇവര്‍ സ്വയം വെടിവെക്കുകയായിരുന്നെന്നാണ് വിവരം. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മോനയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരണത്തിന് മുമ്പ് മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രി വായിക്കാനായി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ മോദിയോട് ആവശ്യപ്പെട്ടത്. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്നും ഇവര്‍ പറയുന്നു. അംബുജ്, പങ്കജ് എന്നീ ഭര്‍തൃസഹോദരന്മാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. തന്നെ സ്ഥിരം മര്‍ദിക്കും. ഞാന്‍ ഒരു പാവം കുടുംബത്തില്‍ പെട്ടതാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛന്‍ മദ്യപാനിയായിരുന്നു. താന്‍ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നാണ് ഭര്‍തൃസഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയത്.
16ാം വയസിലാണ് തന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും യുവതി കത്തില്‍ പറയുന്നു.
യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യു.പി പൊലീസ് വ്യക്തമാക്കി. ചെറിയ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഭര്‍തൃസഹോദരന്മാര്‍ യുവതിയെ പരിഹസിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.