ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഡെറാഡൂണിൽ യുവതിയെ പത്തുമാസത്തോളം ശുചിമുറിയിൽ അടച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് രാഹുൽ ഖണ്ഡൂരി, ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ സെലാഖുയി പൊലീസ് കേസെടുത്തു.
രണ്ടു വർഷം മുമ്പാണ് യുവതിയും രാഹുലും വിവാഹിതരായത്. 2025 ഫെബ്രുവരിയിൽ ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ യുവതി ഭർതൃവീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ജൂലൈ മുതൽ യുവതിയെ വീടിനുള്ളിലെ ഒരു മുറിയിലും ശുചിമുറിയിലും അടച്ചിട്ടതായും നിരന്തരം ശാരീരികമായി പീഡിപ്പിച്ചതായും പിതാവ് ആരോപിക്കുന്നു.
ഭർത്താവ് അവധിക്ക് വീട്ടിലെത്തുമ്പോൾ മകളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പച്ചരിയും ഉള്ളിയും മുളകും മാത്രമാണ് മകൾക്ക് ഭക്ഷണമായി നൽകിയിരുന്നതെന്ന് പിതാവ് പറഞ്ഞു.
നിരന്തരമായ പീഡനം യുവതിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ട്. ഡ്രെയിനേജ് പൈപ്പുകൾ, വടികൾ, കസേരകൾ, തറ തുടക്കുന്ന വൈപ്പറുകൾ എന്നിവ ഉപയോഗിച്ച് ഭർത്താവും മാതാപിതാക്കളും യുവതിയെ മർദ്ദിച്ചു. കൂടാതെ, കുപ്പികളും വടികളും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു.
യുവതിയുടെ തലമുടി ബലമായി പിഴുതെടുത്തതായും തലയോട്ടി വെളിവാകും വിധം മുടി നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. പത്തുമാസത്തിനിടെ മകളെ കാണാനോ ഫോണിൽ സംസാരിക്കാനോ അനുവദിച്ചിരുന്നില്ല.
പേരക്കുട്ടികളെ കാണാനും ഇവർ അനുവദിച്ചിരുന്നില്ല. ബന്ധുക്കൾ വിളിക്കുമ്പോൾ മകൾ ഉറങ്ങുകയാണെന്നും കുളിക്കുകയാണെന്നും പറഞ്ഞ് ഒഴിവാക്കുകയായിരുന്നു പതിവ്.
രാവിലെ ഒമ്പത് മുതൽ മകളെ മുറിക്കുള്ളിലോ ശുചിമുറിയിലോ അടച്ചിടുകയായിരുന്നു. പകലും രാത്രിയും ക്രൂരമായ മർദ്ദനമാണ് മകൾക്ക് നേരിടേണ്ടി വന്നതെന്ന് പിതാവ് പറഞ്ഞു. മകൾ താമസിക്കുന്ന വീട്ടിലേക്ക് പ്രവേശിക്കാൻ പോലും ബന്ധുക്കളെ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.