ചെന്നൈ: മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. കോയമ്പേട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് പവന്റെ മാലയാണ് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ മാല മോഷ്ടിച്ചത്. ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ഡി.എം.കെ നേതാവായ ഭാരതിയെ അന്വേഷണത്തിനൊടുവിൽ ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്.
എൽ.വരലക്ഷ്മിയാണ് കേസിലെ പരാതിക്കാരി. ജൂലൈ 14ന് കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ തിരികെ വരുന്നതിനിടെ മാല നഷ്ടപ്പെട്ടുവെന്നാണ് അവരുടെ പരാതി. കോയമ്പേട് ബസ് സ്റ്റാൻഡിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മാലയില്ലെന്ന് മനസിലായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരു സ്ത്രീ വരലക്ഷ്മിയുടെ ഭാഗിൽ നിന്നും മാല മോഷ്ടിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവിൽ തിരുപ്പത്തൂർ ജില്ലയിലെ നരിയാബാട്ടു പഞ്ചായത്ത് പ്രസിഡന്റും ഡി.എം.കെ നേതാവുമായ ഭാരതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
ചെന്നൈയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുപ്പത്തൂർ, വെല്ലൂർ, ആംബുർ ജില്ലകളിലായി ഇവർക്കെതിരെ നിരവധി മോഷണ കേസുകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഭാരതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഡി.എം.കെ ക്രിമിനലുകളെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.