ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തിനുശേഷം അമ്മമാർ മരണപ്പെടുന്ന ദാരുണമായ സംഭവങ്ങൾ വലിയ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വീഴ്ചകൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.
രാജസ്ഥാനിൽ കഴിഞ്ഞ മെയ് മാസം മുതൽ ഇതുവരെ പ്രസവശേഷം മരണപ്പെട്ടത് 18 സ്ത്രീകളാണ്. ഇതിൽ ഒൻപത് മരണങ്ങളും അവസാന ഒരാഴ്ചക്കുള്ളിൽ ഭിൽവാര, ബൻസ്വാര ജില്ലകളിലെ ആശുപത്രികളിൽ മാത്രമായാണ് റിപ്പോർട്ട് ചെയ്തത്. ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ ആറ് ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർക്ക് ജീവൻ നഷ്ടപ്പെട്ടത് ആരോഗ്യ സംവിധാനത്തിന്റെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ, ശസ്ത്രക്രിയക്ക് വിധേയരായ ഏഴ് സ്ത്രീകൾ വൃക്കത്തകരാറിനെ തുടർന്ന് ഡയാലിസിസിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ പോരാടുകയാണ്.
പ്രാഥമിക അന്വേഷണങ്ങളിൽ ആശുപത്രികളുടെ ശോചനീയാവസ്ഥയാണ് പുറത്തുവരുന്നത്. ദിനംപ്രതി 30 മുതൽ 40 വരെ പ്രസവശസ്ത്രക്രിയകൾ നടക്കുന്ന ഭിൽവാര മഹാത്മാഗാന്ധി ആശുപത്രിയിൽ ആകെയുള്ളത് വെറും എട്ട് ശസ്ത്രക്രിയാ ഉപകരണങ്ങൾ മാത്രമാണ്. ഓപ്പറേഷൻ തിയറ്ററുകളിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായി ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
മരണകാരണങ്ങൾ അമിത രക്തസ്രാവവും ഹൃദയാഘാതവുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ, ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസറിന്റെ പരാമർശങ്ങൾ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തുടർച്ചയായ മരണങ്ങളിൽ അത്ഭുതം പ്രകടിപ്പിച്ച മന്ത്രി, മാധ്യമങ്ങൾക്ക് മുന്നിൽ തമാശരൂപേണ സംസാരിച്ചത് വൻ വിവാദമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ഗൗരവകരമായ വിഷയത്തിൽ മന്ത്രി പുലർത്തിയ അശ്രദ്ധ ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷവും ജനങ്ങളും ആരോപിക്കുന്നു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഈ സംഭവങ്ങൾ കടുത്ത ചോദ്യങ്ങളാണ് ഉയർത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജയ്പൂരിൽനിന്നുള്ള വിദഗ്ധ സംഘത്തെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളിലെ ചികിത്സാ രീതികൾ, മെഡിക്കൽ റെക്കോർഡുകൾ, ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം എന്നിവ സംഘം പരിശോധിക്കും. വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്തിമ റിപ്പോർട്ട് ഈ മരണങ്ങളുടെ പിന്നിലെ ദുരൂഹത നീക്കുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും നിർണ്ണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.