ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യു.എ.ഇ പതാകയേന്തിയ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സംഭവത്തെ "അതീവ ആശങ്കാജനകം" എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, ഇന്ത്യയിലെ ഇറാൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, എംടി അൽ ബഹിയ (MT Al Bahiyah), എംടി മൊംബാസ (MT Mombasa) എന്നീ കപ്പലുകൾ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലുകളിലുണ്ടായിരുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ഇന്ത്യ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി.
മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, രണ്ട് കപ്പലുകളിലുമായി ആകെ 46 ജീവനക്കാരുണ്ടായിരുന്നു. അതിൽ 30 പേർ ഇന്ത്യൻ നാവികരാണ്. എം.ടി അൽ ബഹിയയിൽ ഉണ്ടായിരുന്ന 12 ഇന്ത്യൻ നാവികരിൽ ഒരാൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. എം.ടി മൊംബാസയിൽ ഉണ്ടായിരുന്ന 18 ഇന്ത്യൻ നാവികരിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
മരിച്ച ഇന്ത്യൻ നാവികന്റെ കുടുംബത്തിന് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. യു.എ.ഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും യു.എ.ഇ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ബാധിതരായ ഇന്ത്യൻ നാവികർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ ആവർത്തിച്ച് ആക്രമണം നടക്കുന്നതിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇറാൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും അറിയിച്ചു. കടൽമാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന നാവികരെയും അന്താരാഷ്ട്ര കപ്പൽഗതാഗതത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളും അക്രമങ്ങളും ശക്തമായി അപലപിക്കുന്നതായി മന്ത്രാലയം പറഞ്ഞു. ഹുർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽഗതാഗതം തടസ്സപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്നതിൽ ഇന്ത്യ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനത്തിനും സുരക്ഷക്കും മേഖലയുടെ സ്ഥിരതയ്ക്കുമായി എല്ലാ കക്ഷികളും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങിവരണമെന്നും വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
വാണിജ്യ കപ്പലുകളെയും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മേഖലയിലെ ജലപാതകളിലൂടെ തടസ്സമില്ലാത്ത കപ്പൽഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.