നമൻഷ് സ്യാൽ
ദുബൈ: ലോകത്തിലെ പ്രധാനപ്പെട്ട എയർഷോകളിലൊന്നായ ദുബൈ എയർഷോക്കിടെയാണ് ഇന്ത്യയുടെ അഭിമാനമായ തേജസ്സ് യുദ്ധവിമാനം അപകടത്തിൽപെട്ടത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് പറക്കലിനിടെ താഴേക്ക് പതിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളിൽനിന്ന് വിമാനത്തിൽനിന്ന് പൈലറ്റ് പുറത്തേക്ക് വന്നിട്ടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് പൈലറ്റും ദുരന്തത്തിലകപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വ്യോമസേന വിങ് കമാൻഡർ നമൻഷ് സ്യാലായിരുന്നു തേജസ്സിന്റെ തേരാളി. വീരമൃത്യുവരിച്ച നമൻഷ് ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ്. 1500 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള വൈമാനികനായിരുന്നു നമൻഷ്.
ദുബൈ എയർഷോക്കിടെയുണ്ടായ ദാരുണസംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. സേന ദുഃഖിതരായ കുടുംബത്തോടൊപ്പം നിലകൊള്ളുന്നതായും വ്യോമസേന വ്യക്തമാക്കി. . അപകടം നടന്നയുടൻ രക്ഷാപ്രവർത്തനങ്ങൾക്കുശേഷം എയര്‍ഷോ നിർത്തിവെച്ചു. നവംബർ 17 മുതൽ 21 വരെയാണ് ദുബൈ എയർ ഷോ.
ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ്സ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനക്ക് കൈമാറിയത്. തേജസ്സ് വിമാനം വികസിപ്പിച്ച് 24 വർഷത്തിനിടെ രണ്ടാംതവണയാണ് തകരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്സാൽമീറിൽവെച്ച് തേജസ്സിന്റെ ആദ്യ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 2021ൽ വ്യോമസേനക്കായി 83 തേജസ്സ് എം.കെ -1 എ വിമാനങ്ങൾ നിർമിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.