കാൺപൂർ: ആഡംബര വാഹനമിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയെ അറസ്റ്റ് ചെയ്തു. ഗ്വാൽട്ടോളി മേഖലയിലുണ്ടയ അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് പത്ത് കോടി വില വരുന്ന ലംബോർഗിനി കാറിടിച്ച് അപകടമുണ്ടായത്. വൈകുന്നേരം 3 മണിയോടെ കാൺപൂരിലെ വി.ഐ.പി റോഡിൽ ശിവം മിശ്ര ഓടിച്ചിരുന്ന ലംബോർഗിനി കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് എതിർദിശയിൽ വരികയായിരുന്ന ഒരു സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയുമായിരുന്നു. പിന്നീട് ഡിവൈഡറിൽ തട്ടിയ ശേഷം കാർ നിൽക്കുകയാണുണ്ടായത്.
അപകടം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. എന്നാൽ വാഹനം ഓടിച്ചത് ശിവം മിശ്രയല്ലെന്നും തങ്ങളുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും മിശ്രയുടെ കുടുംബം അവകാശപ്പെട്ടിരുന്നു. പക്ഷേ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വണ്ടി ഓടിച്ചത് ശിവമാണെന്ന് തെളിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇ-ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവം മിശ്രയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഇതിനിടെ ശിവം മിശ്രയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ശിവം മിശ്രയുടെ പിതാവ് കെ.കെ. മിശ്രയുടെ വീടുകളിൽ മുൻപ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഏകദേശം 4,300 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. അന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.