നരവനെയുടെ പുസ്‍തക ചോർച്ച ആസൂത്രിതം; സർക്കാർ അനുമതിയില്ലാതെ പുസ്തകം അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിയെന്ന് പൊലീസ്

ന്യൂഡൽഹി: മുൻ സൈനികമേധാവി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ അന്താരാഷ്ട്ര വിപണിയിലെത്തിയെന്ന് നിഗമനം. യു.എസ്, കാനഡ, ജർമ്മനി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ പുസ്തകം വിപണിയിലെത്തിയതെന്നാണ് വിവരം. കേന്ദ്രസർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല എന്നിരിക്കെയാണ് പുസ്തകം അന്താരാഷ്ട്ര വിപണിയിൽ എത്തിയത്.

ഡൽഹി സ്പെഷ്യൽ സെല്ലാണ് പുസ്തകം വിപണിയിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് ഡൽഹി പൊലീസിന്റെ സംശയം. നാല് രാജ്യങ്ങളിലെയും പുസ്തകവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുകയാണ്.

ചോർന്ന പകർപ്പിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ISBN) ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ പ്രസിദ്ധീകരണത്തിനും വിതരണത്തിനും നിർബന്ധിതമായ 13 അക്കങ്ങൾ സൂചിപ്പിക്കുന്നത് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ട് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് പുസ്തകത്തിന്റെ ആഗോള പ്രചാരത്തിന് ആരാണ് സൗകര്യമൊരുക്കിയതെന്നും വിദേശ വിപണികളിലേക്ക് എത്തിക്കാൻ ആസൂത്രണം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് വിദേശരാജ്യങ്ങളിൽ നിന്നായിരിക്കാം പുസ്തകം ചോർന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. 2020ലെ ചൈന-ഇന്ത്യ സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്.

Tags:    
News Summary - Naravane memoir leak organised, entered global markets sans govt clearance: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.