ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയ ആക്രമണങ്ങൾക്ക് ഇരയായവരിൽ പലർക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ താൽക്കാലിക ആശുപത്രി ഒരുക്കുമെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദതുല്ല ഹുസൈനി വാർത്തക്കുറിപ ്പിൽ അറിയിച്ചു.
വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നടത്തിയ വർഗീയ ആക്രമണ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനം. പൊലീസിെൻറ പ്രതികാരം ഭയന്നും മറ്റും ആശുപത്രിയിൽ ചികിത്സ തേടാത്തവരുമുണ്ട്. ഇവർക്ക് മൊബൈൽ ആശുപത്രി വഴി ചികിത്സ നൽകുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദിെൻറ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചതായും അമീർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ വിലയിരുത്താൻ സർവേ, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇരകൾക്ക് ലഭിക്കാൻ നഷ്ടമായ രേഖകളും മറ്റും ലഭ്യമാക്കാനുള്ള സഹായം, ഇരകളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൗൺസലിങ് തുടങ്ങിയവ മുൻഗണനാടിസ്ഥാനത്തിൽ സംഘടന ചെയ്യും.
വർഗീയ ആക്രമണം നടത്തിയവർക്കെതിരെ നിയമ നടപടി, പുനരധിവാസ പദ്ധതി തുടങ്ങിയവ നടപ്പാക്കും. സന്നദ്ധ സേവനങ്ങൾക്കായി വലിയൊരു സംഘം വനിതകളും വിദ്യാർഥികളും തയാറായിട്ടുണ്ട്. അവരുടെ സേവനവും ഉടൻ ഇരകൾക്ക് ലഭ്യമാക്കുമെന്നും ജമാഅത്ത് സംഘം അറിയിച്ചു.
മുഹമ്മദ് ജഅ്ഫർ, സലിം എൻജിനീയർ, മുഹമ്മദ് അഹ്മദ്, ശാഫി മദനി എന്നിവരടങ്ങുന്ന സംഘമാണ് ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്തിയത്. മുസ്ലിം സമുദായത്തെയും അവരുടെ വാണിജ്യ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും കൃത്യമായി ആസൂത്രണം ചെയ്ത് ആക്രമിച്ചതാണെന്നു വ്യക്തമാണെന്ന് സആദതുല്ല ഹുസൈനി പറഞ്ഞു. ഗോകുൽപുരി ടയർ മാർക്കറ്റ് കത്തിച്ചു. 200ലധികം കടകൾ മുഴുവൻ ചാരമായി.
പരമാവധി നാശമുണ്ടാക്കാൻ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് കത്തിച്ചത്. വാഹനങ്ങളും അപ്പാർട്മെൻറുകളും തിരഞ്ഞെടുത്ത് കത്തിച്ചു. പൊലീസിെൻറ പങ്ക് അങ്ങേയറ്റം ഭയാനകമായിരുന്നു. ഇരകൾക്ക് കൗൺസലിങ്ങും മറ്റും അടിയന്തരമായി നൽകേണ്ടതുണ്ട്. ഒരു പ്രാദേശിക കലാപമല്ല ഇതെന്നും പുറത്തുനിന്നുള്ളവർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.