മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥലയിൽ കൂട്ട ശവസംസ്കാരം നടന്നുവെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ മൃതദേഹാവശിഷ്ടങ്ങൾക്കായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ മൂന്നെണ്ണം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
കുടക് ജില്ലയിൽ വിരാജ്പേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിൽ നിന്നുള്ള യു ബിഅയ്യപ്പ (70), തുമകുരു ജില്ലയിൽ ഗുബ്ബി താലൂക്കിലെ ദസരകല്ലഹള്ളിയിൽ ആദിശേഷ നാരായണ (27), കോലാർ ജില്ലയിൽ ശ്രീനിവാസ്പൂർ താലൂക്കിലെ മീശഗനഹള്ളിയിൽ കൃഷ്ണപ്പ (85) എന്നിവരുടേതാണ് അസ്ഥികൾ. ധർമ്മസ്ഥല ബംഗ്ലഗുഡ്ഡെയിൽ നടത്തിയ തിരച്ചിലിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏഴ് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇതിൽ മൂന്നെണ്ണമാണ് ഡിഎൻഎ പരിശോധനയിലൂടെ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സ്ഥിരീകരിച്ചത്.
അസ്ഥികൂടങ്ങൾക്കൊപ്പം കിട്ടിയ ഐഡി കാർഡുകൾ പിന്തുടർന്ന് എസ്ഐടി ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. അവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം എഫ്‌എസ്‌എല്ലിലേക്ക് അയച്ചു. മൂന്ന് കുടുംബങ്ങളുടെ ഡിഎൻഎ അസ്ഥികൂട അവശിഷ്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സ്ഥിരീകരിച്ചു.
2017 ജൂൺ 25 ന് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സക്കായി പോയ അയ്യപ്പ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ശ്രീമംഗല പൊലീസ് സ്റ്റേഷനിൽ കാണാതായതായി കുടുംബം പരാതി നൽകി.
ബംഗളൂരുവിലെ മദ്യശാലയിൽ ജോലി ചെയ്തിരുന്ന ആദിശേഷ നാരായണ 2013 ഒക്ടോബർ രണ്ടിന് വീട്ടിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച് അപ്രത്യക്ഷനായതാണ്. ഇടക്കിടെ വീട്ടിൽ നിന്ന് പുറത്തുപോകുന്ന ശീലം ഉണ്ടായിരുന്നതിനാൽ തിരിച്ചുവരുമെന്ന് കരുതി കുടുംബം കാണാതായതായി പരാതി നൽകിയിരുന്നില്ല. പ്രായാധിക്യം കാരണം വീടിനുള്ളിൽ തന്നെ കഴിയാറുണ്ടായിരുന്ന കൃഷ്ണപ്പ 2024 ഒക്ടോബർ 22 ന് പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി പിന്നെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് ശ്രീനിവാസ്പൂർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു.
എസ്‌ഐടിക്ക് അപേക്ഷ സമർപ്പിച്ച് കുടുംബങ്ങൾക്ക് അസ്ഥികൂട അവശിഷ്ടങ്ങൾ അവകാശപ്പെടാമെന്ന് അധികൃതർ പറഞ്ഞു.ഡിഎൻഎ സ്ഥിരീകരണ റിപ്പോർട്ട് എസ്‌ഐടി ഉദ്യോഗസ്ഥർ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.