ന്യൂഡൽഹി: എ.സി ക്ലാസ് യാത്രക്കാരായ രണ്ടുപേർക്ക് കൂടി ഒരു പുതപ്പും ഒരു തലയണയും നൽകിയ ഇന്ത്യൻ റെയിൽവേക്ക് 25,000 രൂപ പിഴയിട്ട് ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. 2022 ഒക്ടോബറിലാണ് ഇതിനാസ്പദമായ സംഭവം. പ്രയാഗ്‌രാജിൽനിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത അപരിചിതരായ രണ്ടുപേർക്ക് ഒരു പുതപ്പും തലയണയും മാത്രം നൽകുകയായിരുന്നു. ഇവർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ നൽകിയ കേസിലാണ് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിഴയിട്ടത്.
ആർ.എ.സി ടിക്കറ്റിലാണ് ഇരുവരും യാത്ര ചെയ്തത്. ഒരു പുതപ്പും ഒരു തലയണയും രണ്ട് ബെഡ്ഷീറ്റും ലഭിച്ചപ്പോൾ മറ്റൊരു പുതപ്പിനായി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. 2009ലെ റെയിൽവേ ബോർഡ് സർക്കുലർ പ്രകാരം എ.സി ക്ലാസുകളിൽ ആർ.എ.സി യാത്രക്കാർക്കും ബെഡ്റോൾ ചാർജ് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്നുണ്ടെന്നും അതിനാൽ അവർക്കും ബെഡ്റോൾ നൽകാൻ അർഹതയുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
യാത്രക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക അസൗകര്യങ്ങൾക്കും പരിഹാരമായി 20,000 രൂപയും കോടതി ചെലവിലേക്ക് 5,000 രൂപയും ചേർത്ത് ആകെ 25,000 രൂപ നൽകാനാണ് ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.