കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, കങ്കണ റണാവത്ത് എം.പി, യോഗ ഗുരു ബാബാ രാംദേവ്,
മുംബൈ: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രതിഷേധത്തെ വിമർശിച്ച വിവാദ യോഗഗുരു ബാബാ രാംദേവിനെയും ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെയും നിർത്തിപ്പൊരിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ബാബാ രാംദേവ് അദ്ദേഹത്തിന്റെ പതഞ്ജലിയെ കുറിച്ച് വേവലാതിപ്പെട്ടാൽ മതിയെന്ന് അഭിജീത് പരിഹസിച്ചു. പാർട്ട് ടൈം രാഷ്ട്രീയക്കാർക്ക് താൻ മറുപടി പറയില്ലെന്നായിരുന്നു കങ്കണയുടെ വിമർശനം ശ്രദ്ധയിൽപെടുത്തിയപ്പോഴുള്ള മറുപടി.
പതഞ്ജലിയുടെ ഗുണനിലവാരത്തെ കുറിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചു കൊണ്ടാണ് ബാബാ രാംദേവിന് മറുപടി നൽകിയത്. രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുപകരം പതഞ്ജലി ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു പരിഹാസം. ‘നിങ്ങൾ നിർമിക്കുന്ന പതഞ്ജലി ഉൽപന്നങ്ങൾ ശ്രദ്ധിക്കൂ, അതിൽ വഞ്ചനയുള്ളതായി സുപ്രീം കോടതി പോലും പറഞ്ഞു. നിങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജെൻസികൾക്ക് സംസ്കാരവും ജനാധിപത്യവും രാജ്യവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മോശം പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെട്ടോളൂ. അല്ലെങ്കിൽ പതഞ്ജലി അടച്ചുപൂട്ടിയേക്കാം’ -അദ്ദേഹം പറഞ്ഞു.
കങ്കണയുടെ വിമർശനം ശ്രദ്ധയിൽപെടുത്തിയപ്പോൾ ‘ഗൗരവമുള്ള രാഷ്ട്രീയക്കാർ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ എന്നെ അറിയിക്കൂ. അല്ലാതെ, പാർട്ട് ടൈം രാഷ്ട്രീയക്കാരെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി.
സി.ജെ.പി പ്രതിഷേധത്തിന് വിദേശ ധനസഹായം ലഭിച്ചുവെന്ന ആരോപണങ്ങൾക്കും കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു ദിപ്കെ നൽകിയത്. അത്തരം ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്നും അതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് ഉത്തരവാദിയായെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗക്കാരെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെയും ദിപ്കെ വെറുതെ വിട്ടില്ല. തന്റെ മുൻഗാമിയുടെ പകരക്കാരൻ മാത്രമാണ് പുതിയ മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ബലാത്സംഗം ചെയ്തവരെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യുന്നുവെങ്കിൽ, എങ്ങനെയുള്ള വ്യക്തിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതിന്റെ തെളിവാണത്. ഇതിലൂടെ രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? അത്തരം ആളുകളാൽ നിറഞ്ഞ അവരുടെ പാർട്ടിയിൽ മറ്റാരാണുള്ളത്. നിങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? കുൽദീപ് സെൻഗാറിന്റെ കാര്യമോ? അവരുടെ സർക്കാർ, റാം റഹീമിനെപ്പോലുള്ളവരെ പരോളിൽ വിട്ടയക്കുന്നു. കുറ്റവാളികളെയും ബലാത്സംഗികളെയും പിന്തുണയ്ക്കുന്ന ഒരു സർക്കാരാണിത്’ -അദ്ദേഹം പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിലും മഹാത്മാഗാന്ധിയുടെ ആദർശങ്ങളിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ദിപ്കെ പറഞ്ഞു, ജനാധിപത്യ മാർഗങ്ങളിലൂടെ തന്റെ പ്രസ്ഥാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാർ ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ഒട്ടും ഗൗരവം കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാർ, റിക്രൂട്ട്‌മെന്റിനും സർക്കാർ പരീക്ഷകൾക്കും പോകുന്ന വിദ്യാർത്ഥികൾക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും, പലരും ശരിയായ ഭക്ഷണമോ താമസസ്ഥലമോ ഇല്ലാതെ തെരുവുകളിൽ രാത്രി ചെലവഴിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാറിനെ ചോദ്യം ചെയ്യുന്നതും വിദ്യാർഥികളുടെ ഭാവിക്ക് വേണ്ടി പോരാടുന്നതും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നതും സർക്കാരിനെ ചോദ്യം ചെയ്യുന്നതും കുട്ടികളുടെ ഭാവിക്കും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടി പോരാടുന്നതും സംസ്കാരത്തെ ദുഷിപ്പിക്കുന്നതിന് തുല്യമാണെങ്കിൽ, ഞാൻ ആ പോരാട്ടം തുടരും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.