ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തവെ അമിത് ഷായുടെ സ്വപ്ന പദ്ധതിയോട് എതിർപ്പുമായി പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷൻ ചന്ദ്ര കുമാർ ബോസ്. എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കുമായി തുറന്നിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം കേന്ദ്ര നേതാക്കളെ ഒാർമപ്പെടുത്തി.
സി.എ.എക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി, ജൈന മതങ്ങളെ മാത്രം ഉൾപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് മുസ്ലിംകളെ ഉൾപ്പെടുത്താത്തത്? നമുക്ക് സുതാര്യമായിരിക്കാം- ബോസ് ട്വീറ്റ് ചെയ്തു. ഇന്ത്യയെ മറ്റേതെങ്കിലും രാജ്യവുമായി താരതമ്യം ചെയ്യരുത്. എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കുമായി തുറന്നിട്ട രാജ്യമാണ് ഇത്- മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനിയായ സുഭാഷ് ചന്ദ്രബോസിൻെറ ചെറുമകനാണ് ബോസ്. പൗരത്വ നിയമത്തെ പിന്തുണച്ച് ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദ കൊൽക്കത്തയിൽ മാർച്ച് നടത്തിയതിന് പിന്നാലെയാണ് ബോസിൻെറ പ്രസ്താവന. മുസ്ലീം സമുദായത്തിലേക്ക് അടുക്കാനും പൗരത്വബില്ലിലെ സംശയങ്ങൾ പരിഹരിക്കാനും ബി.ജെ.പി സമൂഹ മാധ്യമങ്ങളിലൂടെയും കേഡർമാർ വഴിയും കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ- മതേതര സ്വഭാവം കണക്കിലെടുത്ത് മുസ്ലീങ്ങളെയും സി.എ.എയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.