ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ വ്യോമപാതകൾ ഭാഗിഗമായി തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ 7 വരെ 52,000ത്തിലധികം പേരാണ് തിരികെയെത്തിയെന്ന് ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലൂടെയാണ് മന്ത്രാലയം സ്ഥിരീകരിച്ചത്.
സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സർവിസുകൾ ആരംഭിച്ചതെന്നും പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ്, പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയവരിൽ 32,107 പേർ ഇന്ത്യൻ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ആകെ മടങ്ങിയെത്തിയ 52,137 ഇന്ത്യക്കാരിൽ ബാക്കിയുള്ളവർ വിദേശ എയർലൈനുകളിലെ പ്രത്യേക വിമാന സർവിസുകളിലുമാണ് ഇന്ത്യയിലെത്തിയത്.
വാണിജ്യ, പ്രത്യേക വിമാനങ്ങൾ സർവിസ് പുനരാരംഭിച്ചതോടെ വിദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നവരും ട്രാൻസിറ്റ് യാത്രയിലായിരുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ സഹായകമായി. മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി സർക്കാർ എയർലൈനുകളും അധികൃതരും ഒരുമിച്ചാണ് പ്രവർത്തിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ വിമാന സർവിസുകൾ നടത്താൻ പദ്ധതിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. വാണിജ്യ വിമാന സർവിസുകൾ നിലവിൽ ലഭ്യമല്ലാത്ത രാജ്യങ്ങളിൽ കഴിയുന്നവർ, സൗകര്യപ്രദമായ പരിഹാരങ്ങൾക്ക് എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.