ന്യൂഡൽഹി: അനുവാദമില്ലാതെ കാമ്പസിൽ കയറി അതിക്രമം കാട്ടിയതിന് ഡൽഹി പൊലീസിനെതിരെ പരാതി നൽകുമെന്ന് ജാമിഅ മിലിയ ഇസ്ലാമിയ സർവകലാശാല വൈസ് ചാൻസലർ നജ്മ അഖ്തർ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രക്ഷോഭത്തെ തുടർന്ന് ഞായറാഴ്ച ജാമിഅ മിലിയ ഇസ്ലാമിയയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംഘർഷത്തിൽ രണ്ട് ജാമിഅ വിദ്യാർഥികൾ മരിച്ചെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. ‘വിദ്യാർഥികൾ മരിച്ചെന്ന അഭ്യൂഹങ്ങൾ തെറ്റാണ്. 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിലധികവും വിദ്യാർഥികളാണ്. പൊലീസ് തകർത്ത വസ്തുവകകൾ വീണ്ടും സൃഷ്ടിക്കാനാകും. എന്നാൽ, വിദ്യാർഥികളുടെ പഴയ മാനസികാവസ്ഥ വീണ്ടെടുക്കാൻ കഴിയില്ല’- അവർ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. പൊലീസ് അനുവാദമില്ലാതെയാണ് കാമ്പസിനുള്ളിൽ കയറി അതിക്രമം കാട്ടിയത്. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് മാനവ വിഭവശേഷി വികസന മന്ത്രിയോട് ആവശ്യപ്പെടും. സർവകലാശാലയിലെ വസ്തുവകകളുടെ നഷ്ടം നികത്താവുന്നതാണ്. എന്നാൽ, വിദ്യാർഥികൾക്കുണ്ടായ മാനസിക ആഘാതം പരിഹരിക്കാനാകില്ല. മുഖ്യമായും ലൈബ്രറിയിൽ പൊലീസ് നടത്തിയ അതിക്രമമാണ് അപലപിക്കപ്പെടേണ്ടത്. നിഷ്കളങ്കമായി അവിടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ തല്ലിച്ചതച്ചാണ് പൊലീസ് ലൈബ്രറി തകർത്തത്. തെറ്റുകാർ ആരാണെന്ന് കണ്ടെത്തി നടപടിയെടുക്കണം. കാമ്പസും വിദ്യാർഥികളും സുരക്ഷിതരായിരിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തണം’ -അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.