ഡൽഹി പൊലീസിന്‍റെ വാദം പൊളിയുന്നു; ജന്തർമന്തറിലെ അക്രമത്തിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു, സ്ഥിരീകരിച്ച് ആശുപത്രി റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ‍്യപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധ സമരത്തിൽ പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പ്രതിഷേധത്തിൽ പങ്കെടുത്ത 28 കാരന്‍റെ കൈയിലെ മുറിവിൽ പെല്ലറ്റ് കഷ്ണങ്ങൾ ഉണ്ടെന്ന സർക്കാർ ആശുപത്രി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്‍റെ വാദം പൊളിഞ്ഞിരിക്കുന്നത്. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡൽഹി പൊലീസ് ഇത് നിഷേധിച്ചിരുന്നു.

മുറിവുകൾക്ക് ചുറ്റുമുള്ള ഇരുണ്ട ചർമം, അതിനുള്ളിൽ തങ്ങിനിൽക്കുന്ന പെല്ലറ്റ് കഷ്ണങ്ങൾ, മുറിവിന്‍റെ മൃദുത്വ സ്വഭാവം എന്നിവയാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളത്. ജൂലൈ 20 ന് ഡൽഹി ജന്തർ മന്ദറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് സംസ്ഥാന പൊലീസ് അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികളെ അടക്കം നിരവധി പ്രതിഷേധക്കാരെ പൊലീസ് നിഷ്ഠൂരമായി തല്ലി ചതച്ചു. കേന്ദ്ര റിസർവ് പൊലീസ് സേനക്ക്(സി.ആർ.പി.എഫ്) കീഴിലുള്ള കലാപവിരുദ്ധ വിഭാഗമായ റാപ്പിഡ് ഫോഴ്സിന്‍റെ(ആർ.എ.എഫ്) ഔദ്യോഗിക വെപ്പണുകളിൽ പെല്ലറ്റ് തോക്കുകളും ഉൾപ്പെടുന്നുണ്ട്. തിങ്കളാഴ്ച ജന്തർമന്ദറിൽ പൊലീസിനോടൊപ്പം ആ തോക്കുകളും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനെ സംബന്ധിച്ച് സി.ആർ.പി.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.   

Tags:    
News Summary - Delhi Police's claim falls apart: Pellet guns were used in the Jantar Mantar violence, confirmed by a government hospital report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.