ന്യൂഡൽഹി: യുനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകൾ ഉപയോക്താക്കൾക്ക് എക്കാലവും സൗജന്യമായിരിക്കുമെന്ന് സർക്കാർ. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുംഭൂരിഭാഗം വ്യാപാരി പണമിടപാടുകളും യാതൊരു ചാർജുകളുമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, യു.പി.ഐയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള തെരഞ്ഞെടുത്ത ചില വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഭാവിയിൽ ഏർപ്പെടുത്തിയേക്കാം.
പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി തൊട്ടടുത്ത ദിവസമാണ് സർക്കാരിന്റെ ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യു.പി.ഐ വഴിയുള്ള പണമിടപാടുകൾക്കും മറ്റ് വിജ്ഞാപനം ചെയ്യപ്പെട്ട ഡിജിറ്റൽ പേയ്‌മെന്റ് മാർഗ്ഗങ്ങൾക്കും ഫീസ് ഈടാക്കാൻ ബാങ്കുകൾക്കും മറ്റ് സേവന ദാതാക്കൾക്കും സർക്കാർ അനുമതി നൽകുന്നതാണ് ഈ നിയമഭേദഗതി.
വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ധനന്ത്രാലയം അറിയിച്ചു. ഭൂരിഭാഗം വ്യാപാരി ഇടപാടുകളിലും എം.ഡി.ആർ നിരക്കുകൾ ഏർപ്പെടുത്തുകയാണെങ്കിൽ തന്നെ, അത് ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഏതാനും ചില വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാവുക. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളേക്കാൾ വളരെ കുറഞ്ഞ നാമമാത്രമായ നിരക്കായിരിക്കും ഇത്. എല്ലാ യു.പി.ഐ ഇടപാടുകളിലും ഇത് ഒരേപോലെ ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
യു.പി.ഐയുടെ ദീർഘകാല നിലനിൽപ്പ്, സാങ്കേതിക പുരോഗതി, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ നിയമഭേദഗതിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.
യു.പി.ഐ ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കായി തുടർച്ചയായ വലിയ നിക്ഷേപങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ കൂടുതൽ കമ്പനികൾക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സ്വാശ്രയ വരുമാന മാതൃകയും വർദ്ധിച്ച മത്സരവും അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സബ്‌സിഡികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നത് യു.പി.ഐയുടെ അടുത്ത ഘട്ട വളർച്ചക്ക് അനുയോജ്യമല്ലെന്നും, സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ സന്തുലിതമായ ഒരു സംവിധാനം ആവശ്യമാണെന്നുമാണ് സർക്കാർ പറയുന്നു.
നയപരമായ മാറ്റങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദങ്ങളുണ്ടെന്ന വാർത്തകൾ ധനന്ത്രാലയം പൂർണമായും തള്ളിക്കളഞ്ഞു. അത്തരം അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബാഹ്യസമ്മർദ്ദമുണ്ടായിരുന്നെങ്കിൽ 2016ൽ യു.പി.ഐ കൊണ്ടുവരികയോ, 2020 ജനുവരി മുതൽ പൗരന്മാർക്കും വ്യാപാരികൾക്കും ഇത് സൗജന്യമാക്കുകയോ ചെയ്യുമായിരുന്നില്ലെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
സർക്കാർ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സർക്കാർ ഉറപ്പുകളോ ട്വീറ്റുകളോ നിയമപരമായ സുരക്ഷാ മുൻകരുതലുകൾക്ക് പകരമാവില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
എം.ഡി.ആർ വ്യാപാരികളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത് എന്ന സർക്കാർ വാദം തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾപോലെ വ്യാപാരികൾ ഈ തുക ഉപഭോക്താക്കളുടെ മേൽ ഉയർന്ന വിലയോ പ്രത്യേക നിരക്കുകളോ ഈടാക്കിക്കൊണ്ട് അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. ചെറുകിട കച്ചവടക്കാരും പെട്ടിക്കടകളും തെരുവോര കച്ചവടക്കാരുമാണ് യു.പി.ഐയുടെ നട്ടെല്ലെന്നും ജയറാം രമേശ് രമേശ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.