ന്യൂഡൽഹി: 2002 ലെ ഗോധ്ര ദുരന്തം മൂലമുണ്ടായ അസ്വസ്ഥതകൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാക്കി മാറ്റിയിരുന്നെന്ന് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ പിന്നീട് ഗുജറാത്തിൽ നടത്തിയ സന്ദർശനം തന്‍റെ കാഴ്ചപ്പാടുകളെ പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനായ അലോക് മേത്ത എഴുതിയ 'റവല്യൂഷനറി രാജ്: നരേന്ദ്ര മോദിസ് 25 ഇയേഴ്സ്' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോധ്ര സംഭവത്തിന് ശേഷം ഏകദേശം നാല് മാസത്തോളം ഗുജറാത്തിൽ ചെലവഴിക്കാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ മോദിയോടുളള തന്‍റെ കാഴ്ചപ്പാട് മാറുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകളുമായി ഞാൻ ഇടപഴകിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇതേ മാനസികാവസ്ഥ തുടരുമായിരുന്നു. നരേന്ദ്ര മോദിയെ തെറ്റായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് ബോധ്യപ്പെട്ടതായും ആരിഫ് ഖാൻ പറഞ്ഞു.
പ്രധാനമന്ത്രി മോദി ദൃഡനിശ്ചയമുളള ആളാണ്. തന്‍റെ ലക്ഷ്യങ്ങൾക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2019-ൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിൽ അത് നടപ്പിലാക്കാൻ മോദി വേണ്ടിവന്നു എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ ആമുഖത്തോടുളള പുസ്തകം ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്കുള്ള കഴിഞ്ഞ 25 വർഷത്തെ മോദിയുടെ യാത്രയെ വിവരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.