അഭിജിത് ദിപ്കെയുടെ 'രാജിക്കത്ത്'; കേസെടുക്കെണമെന്ന് ബിജെപി സൈബർ ഹാൻഡിലുകൾ

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസെടുക്കണമെന്ന ആവിശ്യവുമായി ബി.ജെ.പി സോഷ്യൽ മീഡിയ ഹാൻഡിലുകൾ. അണുബാധ മൂലം മരിച്ച ആദിവാസി കുട്ടികളുടെ മാതാപിതാക്കളെ കാണാൻ പോയ ദിപ്കെയെ ബാലഘട്ടിൽ ചിലർ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള ഹാസ്യ പോസ്റ്റ് പങ്കുവെച്ചത്. "മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം തന്ന ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നന്ദി പറയുന്നു. ആ ഉത്തരവാദിത്തത്തിൽ ഞാൻ വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു," എന്ന് ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഹാസ്യരാജിക്കത്തിൽ ദിപ്കെ കുറിച്ചു. എക്സിലാണ് പോസ്റ്റ് പങ്കുവെച്ചത്.

ഇതിനെതിരെയാണ് ഇപ്പോൾ ബി.ജെ.പി അനുകൂല സൈബർ ഹാൻഡിലുകൾ വ്യാപകമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡ് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് ദീപ്‌കെയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നത്. എന്നാൽ ട്രോൾ എന്താണെന്ന് അറിയാത്തവരാണ് കേസെടുക്കണം എന്ന് വാദിക്കുന്നതെന്ന് പറഞ്ഞ് ദീപ്കെയെ പിന്തുണക്കുന്നവരും രംഗത്തെത്തി. പരിഹാസരൂപേണയുള്ള കത്തിൽ, സാഗർ വ്യാജമദ്യ ദുരന്തവും ബാലഘട്ടിലെ അണുബാധ മരണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയങ്ങളും എടുത്തു പറയുന്നുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 55,795 ആദിവാസി വീടുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. എൻ.സി.ആർ.ബിയുടെ കണക്ക് പ്രകാരം രാജ്യത്ത് ആദിവാസികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 32 ശതമാനവും സംസ്ഥാനത്താണ്. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നവരാണ് തുടങ്ങിയ കാര്യങ്ങൾ തന്റെ സർക്കാരിന്റെ പരാജയമായി വിലയിരുത്തുന്നുവെന്ന് ദിപ്കെ രാജിക്കത്തിൽ പറയുന്നു. ഈ കാര്യങ്ങളെ മുഖവിലക്കെടുക്കാതെ ഒരു കത്ത് കണ്ടപ്പോഴേക്കും പേടിക്കുന്നവരോണോ ബി.ജെ.പിക്കാരെന്നും ദീപ്കെയെ അനുകൂലിക്കുന്നവർ ചോദിക്കുന്നു.

Tags:    
News Summary - BJP Cyber Handles Demand Case Against Abhijeet Dipke Over Satirical Resignation Letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.