ന്യൂഡൽഹി: അന്തരിച്ച അനശ്വര ഗായിക ആശ ഭോസ്ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിൽ ആശ ഭോസ്ലെയുടെ ശബ്ദം എന്നും പ്രതിധ്വനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തലമുറകൾക്ക് പ്രചോദനമായ വ്യക്തിത്വം എന്നാണ് പ്രധാനമന്ത്രി ആശ ഭോസ്ലെയെ വിശേഷിപ്പിച്ചത്.
‘ഇന്ത്യ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും പ്രതിഭാധനയും ബഹുമുഖവുമായ ശബ്ദങ്ങളിലൊന്നായ ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ഈണങ്ങളോ ഊർജ്ജസ്വലമായ രചനകളോ ആകട്ടെ, അവരുടെ ശബ്ദത്തിൽ കാലാതീതമായ തിളക്കം ഉണ്ടായിരുന്നു. അവരുമായി ഇടപെട്ട നിമിഷങ്ങൾ എക്കാലവും വിലമതിക്കും’ -മോദി എക്സിൽ പങ്കുവെച്ചു.
ഭാവി തലമുറകൾക്ക് അവരുടെ ശബ്ദം പ്രചോദനമാകുമെന്നും ആശ ഭോസ്ലെക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മോദി കുറിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആശ ഭോസ്ലെയുടെ അന്ത്യം. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഗായിക.
എല്ലാ ഇന്ത്യക്കാർക്കും ദുഃഖകരമായ ഒരു ദിനം എന്ന് ആശ ഭോസ്ലെയുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നിരവധി ഈണങ്ങളിലൂടെ രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ ഇതിഹാസ ഗായിക സ്പർശിച്ചു. ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, ഗുജറാത്തി, മറ്റ് നിരവധി ഭാഷകളിൽ മാത്രമല്ല ആശാ ഭോസ്ലെ നാടോടി ഗാനങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ചു -അമിത് ഷാ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ ആശാ ഭോസ്‌ലെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.