ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കൃത്യമായ പരിശീലനമോ യോഗ്യതയോ ഇല്ലാതെ മൊബൈൽ ഫോണും മൈക്കുമായി രംഗത്തിറങ്ങുന്നവരെയെല്ലാം മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരക്കാർക്ക് അടിസ്ഥാനപരമായ മാധ്യമ പരിശീലനമോ, തൊഴിൽപരമായ ധാർമിക ബോധമോ, സാമൂഹിക ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ ഒട്ടും ഹനിക്കാതെ തന്നെ, ഇത്തരം പ്രവണതകളെ നിയന്ത്രിക്കുന്നതിനായി കൃത്യമായ നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു.
അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് ആരാധനാലയത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ, രണ്ട് യുട്യൂബർമാർക്ക് നേരെ ആൾക്കൂട്ടാക്രമണം ഉണ്ടായ കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഈ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർണായക നിലപാട് വ്യക്തമാക്കിയത്.
ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർ പലപ്പോഴും കൃത്യമായ അറിവോ ബോധ്യമോ ഇല്ലാതെ പൊതുജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണാജനകമായ കഥകൾ സൃഷ്ടിക്കാൻ മാത്രമേ കാരണമാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ എല്ലാ വശങ്ങളും പൂർണ്ണമായി മനസ്സിലാക്കാതെ നൽകുന്ന വാർത്തകളും, വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ജനങ്ങൾക്കിടയിൽ വലിയ ഭിന്നതകൾക്കും വർഗീയ സംഘർഷങ്ങൾക്കും വരെ വഴിതെളിച്ചേക്കാമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
"മാധ്യമ സ്വാതന്ത്ര്യം എന്നത് ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിനോ, ആളുകളെ ഭീഷണിപ്പെടുത്തുന്നതിനോ, പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുത്." എന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ വാർത്താ വിതരണം എളുപ്പമായതോടെ ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരികയാണെന്നും, ഇതിന് തടയിടാൻ അനുയോജ്യമായ നിയമപരമായ നിയന്ത്രണം രൂപീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരും ബന്ധപ്പെട്ട അധികാരികളും ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. യഥാർത്ഥ മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും വിശ്വാസ്യതയും നിലനിർത്താൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി കേസ് തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.