അഹ്മദാബാദ്: വിമാന ദുരന്തത്തിൽ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. ഇളയ സഹോദരന്‍റെ അന്ത്യകർമങ്ങൾക്കായാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. അപകത്തിൽ മരിച്ച ഇളയ സഹോദരന്‍റെ അന്ത്യകർമങ്ങൾ ബുധനാഴ്ച നടക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ.
'നിരവധി പേരാണ് എന്‍റെ മുന്നിൽ വെച്ച് മരിച്ചുവീണത്. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് അറിയില്ല. ഞാനും മരിച്ചെങ്കിലെന്ന് ഇപ്പോൾ ചിന്തിക്കുകയാണ്." വിശ്വാസ് കുമാർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം, അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്‌സ് പരിശോധ കൂടി കഴിഞ്ഞാൽ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തിൽ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ.
ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാറും സഹോദരൻ അജയും ഉണ്ടായിരുന്നു. വിശ്വാസ് ഒഴികെ ബാക്കിയുള്ളവരെല്ലാം അപകടത്തിൽ കൊല്ലപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.