കാൺപുർ: എല്ലാ കൊടും ക്രിമിനലുകളേയും കാത്തിരിക്കുന്ന സ്വാഭാവിക അന്ത്യം ദുബെക്കും. എട്ടു പൊലീസുകാരുടെ കൂട്ടക്കുരുതിക്ക് കാരണക്കാരനായ പ്രതി പൊലീസുമായുള്ള ‘ഏറ്റുമുട്ടൽ’ കൊലക്ക് ഇരയായി. സാധാരണ ക്രിമിനലുകളുടെ ചരിത്രം തന്നെയാണ് ദുബെക്കും.
റിയൽ എസ്റ്റേറ്റ് കച്ചവടം, രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം, പ്രാദേശിക തെരഞ്ഞെടുപ്പിലെ വിജയം ഇതെല്ലാം ദുബെക്കുമുണ്ടായിരുന്നു. ഇപ്പോൾ ബി.ജെ.പിയിലേക്ക് കൂടുമാറിയ ഉത്തർപ്രദേശിലെ മുതിർന്ന മന്ത്രിക്കൊപ്പം ദുബെ നിൽക്കുന്ന പഴയ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
2000ത്തിൽ ജയിലിൽ കിടക്കുേമ്പാഴാണ് ദുബെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശിവരാജ്പുർ സീറ്റിൽനിന്നു വിജയിച്ചത്. ഇയാളുടെ ഭാര്യ റിച്ച ദുബെയും ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അന്ന് ഇപ്പോഴത്തെ പ്രതിപക്ഷമാണ് ദുബെക്ക് പിന്തുണ നൽകിയത്. ദുബെ സമാജ്വാദി പാർട്ടിക്കാരനാണെന്നായിരുന്നു മാതാവ് സരള ദേവി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ, എസ്.പി വക്താവ് ഇത് പൂർണമായി നിഷേധിച്ചു.
60ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദുബെ. എന്നാൽ, കൊലപാതകമടക്കമുള്ള കേസുകളിൽപ്പോലും ശിക്ഷിക്കപ്പെട്ടില്ല. 2001ൽ ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയെ ശിവ്ലി പൊലീസ് സ്റ്റേഷനകത്തുവെച്ച് കൊലപ്പെടുത്തിയതോടെയാണ് ഇയാൾ യു.പിയിൽ പേടിസ്വപ്നമാകുന്നത്.
‘സഹമന്ത്രി’യുടെ പദവിയോടെയായിരുന്നു ദുബെയുടെ വിലസലെന്നും പൊലീസ്സ്റ്റേഷനിൽ കൊല നടത്തിയിട്ടും ഒറ്റ പൊലീസുകാരൻപോലും ഇയാൾക്കെതിരെ മൊഴി നൽകിയില്ലെന്നും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ കോടതി ദുബെയെ കേസുകളിൽനിന്നെല്ലാം വെറുതെ വിടുകയായിരുന്നു. ജയിലിൽ കിടന്ന സമയത്തും കൊലപാതകം അടക്കം കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ദുബെ ആസൂത്രണം ചെയ്ത പൊലീസ് കൂട്ടക്കുരുതിക്ക് പിന്നാലെ കാൺപുരിലെ ചൗബെപുർ പൊലീസ് സ്റ്റേഷനിലെ 68 പൊലീസുകാരെയും റിസർവ് സേനയിലേക്ക് മാറ്റിയത് ഇയാളുെട പൊലീസ് സ്വാധീനം വ്യക്തമാക്കിയ സംഭവമായിരുന്നു. ദുബെയെ പിടിക്കാൻ പൊലീസ് പുറപ്പെട്ട വിവരവും ഇതേ സ്റ്റേഷനിൽനിന്നാണ് ചോർന്നതെന്നും കണ്ടെത്തിയിരുന്നു.
കാൺപുരിലെ എസ്.പിയായിരുന്ന സമയത്ത് ഇപ്പോഴത്തെ ഡി.ഐ.ജി ആനന്ദ് ദേവിനെ അവിടെനിന്ന് തെറിപ്പിച്ചതും ദുബെയുടെ സ്വാധീനത്തിന് വഴങ്ങിയായിരുന്നു. കാൺപുരിലെതന്നെ താരാചന്ദ് ഇൻറർ കോളജ് മാനേജർ സിദ്ധേശ്വർ പാണ്ഡെ കൊലപാതകത്തിലും മുഖ്യപ്രതിയാണ് ദുബെ. 2000, 2004, 2013 വർഷങ്ങളിൽ വ്യത്യസ്ത കൊലക്കേസുകളിലും ദുബെ മുഖ്യപ്രതിയായി. ഇയാളുടെ സഹോദരൻ ദീപു ദുബെയും റിയൽ എസ്റ്റേറ്റ് രംഗത്താണെന്നും ഇളയ സഹോദരൻ അവിനാഷ് നേരത്തെ കൊല്ലപ്പെട്ടുവെന്നും ഗ്രാമവാസി പറഞ്ഞു.
ദുബെ കൊല്ലപ്പെടുമെന്ന് ‘പ്രവചനം’
ന്യൂഡൽഹി: ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് വ്യാഴാഴ്ചതന്നെ പ്രവചിക്കപ്പെട്ടു. മുംബൈക്കാരനായ അഭിഭാഷകൻ ഘനശ്യാം ഉപാധ്യായ് വ്യാഴാഴ്ച വൈകീട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദുബെയുടെ മറ്റ് അഞ്ച് കൂട്ടാളികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ യു.പി പൊലീസിെൻറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിയിലെ പരാമർശം.
ദുബെയുടെ ജീവന് സുരക്ഷ നൽകണമെന്നും ഉത്തർപ്രദേശിലെ മറ്റ് ഏറ്റുമുട്ടൽ കൊലകൾ സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തനിക്ക് ദുബെയോട് ഒരു താൽപര്യവുമില്ലെന്ന് വ്യക്തമാക്കിയ ഉപാധ്യായ്, അജ്മൽ കസബിനുപോലും നീതിപൂർവകമായ വിചാരണ ലഭിച്ചത് ചൂണ്ടിക്കാട്ടി. ദുബെ ആരായാലും യു.പി പൊലീസ് സ്വയം നിയമം കൈയിലെടുത്ത് വെറുതെ കൊല ചെയ്യാൻ പാടില്ല. ഓരോ കേസിലും ദുബെക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസ് അവരുടെ കടമ നിർവഹിക്കാത്തതിനാലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.