തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ വിവാദങ്ങൾ ഒഴിയാതെ വിജയ്; 'തങ്ക നച്ചത്തിരം' വെല്ലുവിളിയാകുമോ...?

ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഒരു സിനിമ വിവാദം ഉണ്ടായിരിക്കുകയാണ്. 'തങ്ക നച്ചത്തിരം 2026' അഥവാ 'ടി.എൻ 2026' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശമാണ് ചിത്രത്തിന്‍റെ കഥ എന്നായിരുന്നു പ്രേക്ഷക പ്രതികരണം. ഇത് ടീസറിൽ വളരെ വ്യക്തവുമാണ്. ഈ ചിത്രത്തിന്‍റെ റിലീസ്, തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ട്.

ഏപ്രിൽ 2 വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ ടീസർ നിർമാതാക്കൾ പുറത്തിറക്കിയത്. ഇതിൽ നാട്ടി നടരാജ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം നടനും രാഷ്ട്രീയക്കാരനുമായ വിജയ്‍യെ പോലെയാണെന്ന് പലരും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കോമഡിയായി വിജയ്‍യെ അവതരിപ്പിക്കാനുള്ളതാണ് ചിത്രമെന്ന് ചിലർ അവകാശപെടുമ്പോൾ മറ്റു ചിലർ ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. ടീസറിലൂടെ ഏപ്രിൽ 10ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു.

ദേശീയ മക്കൾ ശക്തി കച്ചി (ഡി.എം.എസ്.കെ) പ്രസിഡന്റ് എം.എൽ രവിയാണ് ചിത്രത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ നിരവധി രാഷ്ട്രീയ പരാമർശങ്ങൾ ഉണ്ടെന്ന് ആരോപിച്ച്, തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ 'ടി.എൻ 2026' റിലീസ് ചെയ്യുന്നത് തടഞ്ഞുവക്കാൻ തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസറോട് (സി.ഇ.ഒ) നിർദ്ദേശിക്കണമെന്ന് രവി തന്റെ പൊതുതാൽപര്യ ഹർജിയിൽ കോടതിയോട് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പ് മുൻനിർത്തി വിജയ്‍യുടെ ജനനായകൻ ഇതുവരെ റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ രവി, ടി.എൻ 2026നും ഇതേ മാനദണ്ഡം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ടി.എൻ 2026ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്‌.സി) നിന്ന് മാർച്ച് 27ന് യുഎ 13+ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) മുൻനിർത്തി സിനിമയുടെ റിലീസ് മാറ്റിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉമാപതി എസ് രാമയ്യ സംവിധാനം ചെയ്യുന്ന 'ടി.എൻ 2026' കണ്ണൻ രവി ഗ്രൂപ്പിന്റെ ബാനറിൽ കണ്ണൻ രവിയും ദീപക് രവിയും സംയുക്തമായാണ് നിർമിക്കുന്നത്. ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ചിത്രത്തിലെ പ്രധാന നടൻ നാട്ടി നടരാജ് എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. 'ഈ കഥാപാത്രം ടി.വി.കെ വിജയ് യെ അടിസ്ഥാനമാക്കിയുള്ളതല്ല. പല സംസ്ഥാനങ്ങളിലും സൂപ്പർസ്റ്റാറുകൾ രാഷ്ട്രീയക്കാരായി മാറുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ആദ്യം ലുക്ക് ടെസ്റ്റ് നടത്തിയപ്പോൾ, ആന്ധ്രാപ്രദേശ് രാഷ്ട്രീയക്കാരനായ ജഗൻ മോഹൻ റെഡ്ഡിയെ റഫറൻസായി എടുത്തു. ഒരു സാധാരണ കോളേജ് പ്രൊഫസറെ പോലെ അദ്ദേഹം സാധാരണ ട്രൗസറും ഷർട്ടും ധരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ റഫറൻസായി ഉപയോഗിച്ചാൽ സെൻസർ ബോർഡ് എതിർക്കുമെന്ന് ഞങ്ങൾ കരുതി. അതിനാൽ ഞങ്ങൾ 50 വയസ്സുള്ള ഗുൽകന്ദ് കുമാറിനെ (സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രം) തയ്യാറാക്കി എടുത്തു' നടൻ പറഞ്ഞു. 

Tags:    
News Summary - Vijay continues to face controversies as elections approach; Will 'Thangka Nachathiram' be a challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.