ന്യൂഡൽഹി: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി നടനും രാഷ്ട്രീയനേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മാറിയെങ്കിലും അധികാരത്തിലെത്തണമെങ്കിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ സഹായം ആവശ്യമാണ്. ടി.വി.കെ കോൺഗ്രസുമായി കൈകോർത്തേക്കുമെന്ന റിപ്പോർട്ടിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. സഖ്യത്തിനായി മറ്റ് പാർട്ടികളെ സമീപിക്കേണ്ടത് വിജയ് ആയിരിക്കണമെന്നാണ് കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
ഇത് തന്റെ ശമ്പള ഗ്രേഡിനേക്കാൾ അൽപ്പം കൂടുതലാണെന്ന് പറഞ്ഞ അദ്ദേഹം യഥാർഥത്തിൽ പിന്തുണ വാഗ്ദാനം ചെയ്യുന്ന പാർട്ടികളല്ല, പിന്തുണ തേടുന്ന പാർട്ടിയാണ് മറ്റുള്ളവരിലേക്ക് എത്തിച്ചേരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 10 അല്ലെങ്കിൽ 12 സീറ്റുകൾക്ക് ഒരു സഖ്യകക്ഷിയെ കണ്ടെത്താൻ വിജയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിജയ്ക്ക് ആ സംഖ്യയിലേക്ക് എത്താൻ സാധിക്കണം. കൂടാതെ ഒരു സർക്കാർ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം ലഭിക്കണം’ -കാർത്തി ചിദംബരം പറഞ്ഞു.
‘വിജയ്ക്കാണ് വോട്ട് ലഭിച്ചത്. അദ്ദേഹം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്. അദ്ദേഹം മാധ്യമങ്ങളെ കാണുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ എനിക്ക് അറിയില്ല. അദ്ദേഹം മാറ്റം എന്ന വിഷയം ഉയർത്തിക്കൊണ്ടുവന്നു. ആളുകൾ ഒരു മാറ്റം ആഗ്രഹിച്ചു. പക്ഷേ ആ മാറ്റം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കണം’ -അദ്ദേഹം പറഞ്ഞു.
യുവാക്കൾ തീർച്ചയായും അസ്വസ്ഥരാണ്. രണ്ട് ദ്രാവിഡ പാർട്ടികളുടെയും രാഷ്ട്രീയത്തിൽ അവർ വഴങ്ങിയില്ല. ഒരു ജനപ്രിയ നടനിൽ ഒരു മാറ്റ ഏജൻറിനെ കണ്ടെത്തി. ജനപ്രിയ നടൻ തന്റെ നിലപാട് വ്യക്തമാക്കുകയും ഒരു ഭരണ മാതൃക കൊണ്ടുവരികയും വേണം. പക്ഷേ ആളുകൾ അതൊന്നും കാര്യമായെടുത്തിട്ടില്ല. അവർ അദ്ദേഹത്തെ വിശ്വസിക്കുന്നു -ചിദംബരം കൂട്ടിച്ചേർത്തു.
ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും 60 വർഷത്തോളമായി പിന്തുടർന്നുവരുന്ന ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നുള്ള മാറ്റമായിരുന്നു വിജയ് യുടെ അടിസ്ഥാന ആശയം. 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 108 മണ്ഡലങ്ങളാണ് ടി.വി.കെ നേടിയത്. തമിഴ്നാട്ടിൽ അധികാരത്തിലേറാൻ 128 സീറ്റുകൾ നേടണം. അതിനായി 21 എം.എൽ.എമാരുടെ പിന്തുണയാണ് ഇനി ടി.വി.കെക്ക് ആവശ്യം. കോൺഗ്രസ് അഞ്ചുസീറ്റുകൾ നേടി. സഖ്യ കക്ഷിയായ ഡി.എം.കെ 59 സീറ്റുകളാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. നേരത്തേതന്നെ ഡി.എം.കെ ഉൾപ്പെടെയുള്ള ദ്രാവിഡ പാർട്ടികളുമായുള്ള സഖ്യസാധ്യത ടി.വി.കെ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.